തിരുവനന്തപുരം∙ വിമാന അപകടങ്ങളെ നേരിടാൻ തീരസംരക്ഷണ സേനയ്ക്ക് പരിശീലനം നൽകുന്നു. ഇതിനായി പൊലീസും തിരുവനന്തപുരം വിമാനത്താവളവുമായി ധാരണാപത്രത്തിൽ ഏർപ്പെടും. പരിശീലന പരിപാടി ഉടൻ ആരംഭിക്കും.
നിലവിൽ വിമാനത്താവളത്തിനുള്ളിലെ ജീവനക്കാർക്കും വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങൾക്കുമാണ് വിമാനം അപകടത്തിൽപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് പരിശീലനം നൽകുന്നത്. തീരദേശ പൊലീസിന് പരിശീലനം ലഭിച്ചിട്ടില്ല. ഡിജിപി പങ്കെടുത്ത യോഗത്തിൽ ഇക്കാര്യം ഉയർന്നു വന്നതിനെ തുടർന്ന് ആഭ്യന്തര വകുപ്പിന് കത്തു നൽകി. തീരദേശ പൊലീസിന് വിമാനത്താവളത്തിൽ പരിശീലനം നൽകുന്നതിന് നിലവിൽ നിയമമില്ലാത്തിനാൽ വിമാനത്താവളവുമായി ധാരണാപത്രം ഒപ്പിടാൻ തീരുമാനമായി. ധാരണാപത്രത്തിന്റെ കരട് തയാറായി.
സാങ്കേതിക പരിജ്ഞാനവും കായികശേഷിയുമുള്ളവരെയാണ് പരീശീലനത്തിനായി ചുമതലപ്പെടുത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി. എത്രപേർക്ക് പരിശീലനം നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വിമാനത്തിനുള്ളിലും പരിശീലനമുള്ളതിനാൽ മുന്‍കാല സർവീസ് റെക്കോർഡ് നോക്കിയാവും പരിശീലനത്തിനുള്ളവരെ തിരഞ്ഞെടുക്കുക. പൂവാർ, വിഴിഞ്ഞം, അഞ്ചുതെങ്ങ് സ്റ്റേഷനിലുള്ള ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്. വിമാനത്താവളത്തിന്റെ എയറോഡ്രോം റഫറൻസ് പോയിന്റ് (എആർപി)ക്ക് കീഴിലുള്ള സ്റ്റേഷനുകളാണിവ.