കോഴിക്കോട് ∙ എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി ഡൽഹിയിൽ നിന്നു കേരളത്തിലേക്കു പുറപ്പെട്ടതു തനിച്ചാണെന്നു പൊലീസ് കണ്ടെത്തി. ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ക്രൈംബ്രാഞ്ച് എസ്പി എം.ജെ.സോജൻ, ഡിവൈഎസ്പി വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഡൽഹി ഷഹീൻബാഗിലെ ഷാറുഖിന്റെ വീട്ടിലും പരിസരത്തും പരിശോധന നടത്തി.
ഡൽഹിയിൽ നിന്നു പുറപ്പെട്ടത് തനിച്ചാണെങ്കിലും യാത്രയിൽ മറ്റാരുടെയെങ്കിലും സഹായം ഷാറുഖിന് ലഭിച്ചിരുന്നോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. തീവ്രവാദബന്ധമുണ്ടെന്ന് എൻഐഎ സൂചന നൽകിയതോടെ വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളും (എടിഎസ്) വിവരങ്ങൾ തേടി കോഴിക്കോട്ടെത്തി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന എടിഎസിലെ അംഗങ്ങളാണു കോഴിക്കോട് ക്യാംപ് ചെയ്യുന്നത്.
ചോദ്യംചെയ്യലിനോടു ഷാറുഖ് സെയ്ഫി ഇപ്പോഴും സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ചോദ്യംചെയ്യലിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവരെ പങ്കെടുപ്പിക്കാത്തതിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണ സംഘത്തെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.