അങ്കമാലി ∙ ബിജെപി നേതാക്കളുടെ ഈസ്റ്റര്‍ ദിന സന്ദര്‍ശനങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ മോഹം ഇവിടെ നടക്കില്ല. ബിജെപിയുടെ തനിനിറമെന്തെന്ന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അറിയാം. കേരളത്തില്‍ ക്രൈസ്തവ വേട്ട നടക്കാതെ പോയത് സര്‍ക്കാരിന്റെ ശക്തമായ നിലപാട് മൂലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദര്‍ശനം മുന്‍ചെയ്തികളുടെ പ്രായശ്ചിത്തമെങ്കില്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയിൽ എം.സി.ജോസഫൈൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘‘എല്ലാവരും മനസ്സിൽ കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേൽക്കുന്നത്. ആ ഘട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഡൽഹിയിലെ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം സന്ദർശിക്കുകയുണ്ടായി. നല്ലകാര്യം. എങ്ങനെയെന്നാൽ ഇതുവരെയുള്ളതിന് പ്രായശ്ചിത്തമാകുമെങ്കിൽ. ആകുമോ? മറ്റേ രുചി അറിഞ്ഞ പുലി വേറൊരു വഴി സ്വീകരിക്കുമോ. ആ വഴിക്കു തന്നെയല്ലേ അത് സഞ്ചരിക്കുക. എന്നാൽ അതേ ഘട്ടത്തിൽ കേരളത്തിൽ വലിയ മാറ്റം കണ്ടു. കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും അരമനകളിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തുന്നത്.
അതുകൊണ്ട് ഒരു ദോഷം ഇവിടെയില്ല. കാരണം കേരളത്തിനു പുറത്താണല്ലോ ഈ പറയുന്ന ക്രൈസ്തവ വേട്ട നടക്കുന്നത്. ആ നിലപാട് നിങ്ങൾക്ക് ഇവിടെ സ്വീകരിക്കാൻ കഴിയാതിരുന്നത് ഇവിടുത്തെ സംഘപരിവാറിന് എന്തെങ്കിലും പ്രത്യേകമായ ന്യൂനപക്ഷ സ്നേഹം ഉണ്ടായതുകൊണ്ടല്ല. ഇവിടെ വർഗീയ നിലപാട് സ്വീകരിച്ച് വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട്. മുഖം നോക്കാതെയുള്ള നടപടി. ഏത് ഉന്നതനായാലും അയാൾക്കെതിരെ നടപടി’’– പിണറായി വിജയൻ പറഞ്ഞു.