കണ്ണൂർ: കായിക താരങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി അഞ്ചു ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടത്ത് പുതുതായി നിർമിച്ച അബു-ചാത്തുക്കുട്ടി സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആയിരം കേന്ദ്രങ്ങളിൽ അഞ്ച് ഘട്ടങ്ങളിലായാണ് കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുക. അയ്യായിരം കുട്ടികൾക്ക് അത്ലറ്റിക് പരിശീലനവും നൽകും. മൈതാനങ്ങൾ ഒരുക്കുമ്പോൾ സ്ഥലപരിമിതി പ്രശ്നമാകുന്നുണ്ട്. അതിനാൽ ഭാവി കേരളത്തിൽ ഭൂഗർഭ സ്റ്റേഡിയങ്ങൾ ഉണ്ടായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളികൾ എല്ലാം മറന്ന് ഒന്നിക്കുന്ന ഇടമാണ് കളിക്കളങ്ങൾ. അതിനാൽ ഓരോ വാർഡിലും കളിക്കളങ്ങൾ ആവശ്യമാണ്. ചരിത്രത്തെ വക്രീകരിക്കാൻ വലിയ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്തവരെ ധീരദേശാഭിമാനികളായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനികളെ ചരിത്ര താളുകളിൽ നിന്ന് തമസ്ക്കരിക്കുന്നു. അതിനിടയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച അബു മാസ്റ്ററുടെയും ചാത്തുക്കുട്ടിയുടെയും പേരിലുള്ള ഈ സ്റ്റേഡിയം ചരിത്രം ഓർമപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടിൽ നിന്നും 5.49 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്. കിറ്റ്കോയ്ക്കായിരുന്നു നിർമാണ ചുമതല. 2018 ലാണ് പ്രവൃത്തി തുടങ്ങിയത്. നാച്വറൽ ഫുട്ബോൾ ടർഫ്, സ്പ്രിംഗ്ളർ സിസ്റ്റം, ക്രിക്കറ്റ് പരിശീലന പിച്ച്, ഓപ്പൺ ഗ്യാലറിയോട് കൂടിയ പവലിയൻ, കെട്ടിടം, സമ്പ്-പമ്പ് റൂം, ചുറ്റുമതിൽ, ഫ്ളെഡ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ്, പാർക്കിംഗ് തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുള്ളത്.
കായികമന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. വി. ശിവദാസൻ എംപി മുഖ്യാതിഥിയായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ ആർ. ബാബുരാജൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ധർമടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, തലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി. ബൈജു, കായിക വകുപ്പ് ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, പഞ്ചായത്ത് അംഗം കെ. ശോഭ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ, സ്കോർ ലൈൻ സിഇഒ മാത്യു ജോസഫ് പങ്കെടുത്തു. തുടർന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഐ.എം. വിജയൻ, എൻ.പി .പ്രദീപ് തുടങ്ങിയ പ്രമുഖർ അണിനിരന്ന പ്രദർശന ഫുട്ബോൾ മത്സരം നടന്നു.