• Home
  • Uncategorized
  • ‘കമ്യൂണിസ്റ്റുകാരനു കരയാൻ അവകാശമില്ലേ?’: ഒളിവില്ലാത്ത ഓർമകളിൽ നിറഞ്ഞ് തോപ്പിൽ ഭാസി
Uncategorized

‘കമ്യൂണിസ്റ്റുകാരനു കരയാൻ അവകാശമില്ലേ?’: ഒളിവില്ലാത്ത ഓർമകളിൽ നിറഞ്ഞ് തോപ്പിൽ ഭാസി


തോപ്പിൽ ഭാസിയെന്നു മുഴുവൻ കേൾക്കുന്നതിനു മുൻപേ കയറിവരും ചില വാക്കുകൾ – നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒളിവിലെ ഓർമകൾ, അശ്വമേധം, കെപിഎസി, … പലവുരു ജീവിതത്തിൽ കയറിയിറങ്ങി മലയാളിക്കു സ്വന്തം വരാന്ത പോലെ പരിചിതമായവ. മുറ്റത്തെ മാഞ്ചുവട്ടിൽ ചാരുകസേരയിൽ എഴുത്തു തുടരുന്ന തോപ്പിൽ ഭാസി ഇപ്പോഴുമുണ്ടെന്നു തോന്നിപ്പിക്കുന്നൊരു വീടുണ്ട് ആലപ്പുഴ വള്ളികുന്നത്ത്. അവിടെ അരഭിത്തിയിലിരുന്നു മക്കൾ പറയുന്ന കഥകളിലെ അച്ഛൻ മറ്റൊരാളാണ്. തോപ്പിൽ ഭാസിയുടെ കലാ, രാഷ്ട്രീയ ജീവിതത്തിന്റെ തിളയ്ക്കുന്ന വെയിലില്ല അവിടെ; വീടിന്റെയും മുറ്റത്തിന്റെയും തണലേയുള്ളൂ. തിരക്കുകളിൽനിന്നു വല്ലപ്പോഴും വീടണയുന്ന അച്ഛനെ ആഘോഷിച്ച മക്കളാണിവർ; സോമൻ, മാല, സുരേഷ്.

നാടകത്തിൽ സങ്കേതങ്ങളെ അദ്ദേഹം അവഗണിച്ചത് ജനങ്ങളോടു നേരിട്ടു രാഷ്ട്രീയം പറയാനാണ്. രസിപ്പിച്ചു കഥ പറയുന്നതായിരുന്നു തോപ്പിൽ ഭാസിയുടെ അരങ്ങുകൾ. വീട്ടിലേക്കു ഭാസിയുടെ ഓരോ വരവും ഓണമായിരുന്നു. രണ്ടുമൂന്നു മാസം കൂടുമ്പോൾ വരും. ‘‘ഓണത്തപ്പൻ ആണ്ടിലൊരിക്കലാണു വരുന്നത്. ആണ്ടിൽ മൂന്നോ നാലോ തവണ അച്ഛൻ എത്തുമെന്നതാണ് മാവേലിയും അച്ഛനും തമ്മിലുള്ള വ്യത്യാസം’ – അഭിഭാഷകനും എഴുത്തുകാരനുമായ മകൻ തോപ്പിൽ സോമൻ പറയുന്നു. മക്കളെ ശകാരിക്കാത്ത അച്ഛനായിരുന്നു അദ്ദേഹം. ശാസന പോലും ഉള്ളിൽ തൊടുന്ന വിധം ആർദ്രമായിരുന്നു. കൊച്ചുമക്കളായപ്പോൾ അവരോടൊപ്പമായി ഭാസിയുടെ കെട്ടിമറിയലും പൊട്ടിച്ചിരിയും.
ഭാസി വരുമ്പോഴെല്ലാം ധാരാളം ആളുകൾ വീട്ടിൽ വരും. അവർക്കൊക്കെ ചായയോ ഭക്ഷണമോ കൊടുക്കാൻ ഭാര്യ അമ്മിണിയമ്മയുടെ നേതൃത്വത്തിൽ അടുക്കള ചടുലമാകും. അച്ഛനും മക്കളും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും. മക്കൾക്കൊപ്പം കാരംസും ബാഡ്മിന്റനും കളിക്കാൻ കൂടും. കുടുംബത്തെ കൂട്ടി വൈകിട്ടു യാത്ര പോകും. ചിലപ്പോൾ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലേക്ക്, ചിലപ്പോൾ ഭാസിയുടെ പുതിയ സിനിമയ്ക്ക്. രാത്രി വൈകി വീട്ടിലെത്തും. രാവിലെ കുട്ടികൾ ഉണരുന്നതിനു മുൻപു വീട്ടുകാരൻ പോയിരിക്കും.
അമിതമായ പുകവലിയുടെ ഫലമായി കാൽ മുറിച്ചു മാറ്റി ആശുപത്രിയിൽനിന്നു മടങ്ങിയപ്പോഴാണ് ആദ്യമായി വീട് ആഘോഷങ്ങളില്ലാതെ അദ്ദേഹത്തെ സ്വീകരിച്ചത്. ക്രെച്ചസിൽനിന്നു വീടും പരിസരവുമാകെ അദ്ദേഹം കണ്ണോടിച്ചു. മുറ്റത്തു കരിയിലകളും പുല്ലും. വീട് പൊടിപിടിച്ചിരിക്കുന്നു. തോളിലെ തോർത്തെടുത്ത് ഭാസി കണ്ണു തുടച്ചു. വീട്ടുമുറ്റത്തെ മാവിൻചോട്ടിലിരുന്നായി പിന്നെ എഴുത്ത്.

‘അച്ഛൻ എഴുതുന്നത് ദൂരെനിന്നു ഞാൻ ഒളിഞ്ഞു നോക്കിയിരുന്നു. എഴുതുന്ന വാക്കുകളിലെ വികാരങ്ങൾ അച്ഛന്റെ മുഖത്തു കാണാം. ചിരിക്കും, കരയും, നെറ്റി തിരുമ്മും, മുഖത്തെ പേശികൾ ചലിപ്പിക്കും, ചുണ്ടുകൾ വിറയ്ക്കും, കണ്ണു തുടയ്ക്കും. ചിലപ്പോൾ തോളിലെ തോർത്തെടുത്ത് വായിൽ തിരുകി ഒച്ച തടഞ്ഞ് ഏങ്ങിക്കരയും’ – സോമൻ ഓർക്കുന്നു. പത്രവാർത്ത വായിച്ചു പോലും കരയുന്ന അച്ഛനെ കണ്ടിട്ടുണ്ട് മക്കൾ. പ്രസംഗിക്കുമ്പോഴും വിതുമ്പാറുണ്ട്. അതു കണ്ട് ഒരിക്കലൊരു മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പറഞ്ഞു: ഭാസീ, നിങ്ങൾക്കു നാണമില്ലേ ഇങ്ങനെ മോങ്ങാൻ. നിങ്ങളൊരു കമ്യൂണിസ്റ്റാണെന്നു മറക്കരുത്. ഭാസിയുടെ മറുപടി: കമ്യൂണിസ്റ്റുകാരനു കരയാൻ പോലും അവകാശമില്ലേ?

പ്രായം കൂടുന്നതിലുള്ള ‘വിഷമം’ അദ്ദേഹം ഫലിതമായി ഭാര്യയോടും മക്കളോടും പറയുമായിരുന്നെന്നു മക്കൾ ഓർക്കുന്നു. അദ്ദേഹം പിറന്നാൾ ആഘോഷിച്ചിരുന്നില്ല. അമ്മിണിയമ്മ ക്ഷേത്രങ്ങളിൽ പോയി വഴിപാടു കഴിക്കും. അതിൽ അദ്ദേഹത്തിന് എതിർപ്പൊന്നുമില്ല. ഭാര്യയുടെയും മക്കളുടെയും വിശ്വാസകാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ല. വിശ്വാസത്തിൽ‍ മാത്രമല്ല, വിദ്യാഭ്യാസ കാര്യത്തിലും നിർബന്ധം പിടിക്കാത്ത അച്ഛനായിരുന്നു.

എന്നാലും സന്ധ്യയ്ക്കു വീട്ടിൽ നിലവിളക്കു കത്തിച്ചുവയ്ക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു.കാൽ മുറിച്ചശേഷം വീട്ടിലായിരുന്നു തോപ്പിൽ ഭാസി ഏറെ സമയവും. എങ്കിലും 1992 ഡിസംബർ 8നു മരിക്കുന്നതു വരെ കലാ, സാഹിത്യ പ്രവർത്തനങ്ങൾക്കൊന്നും അവധി കൊടുത്തില്ല.ആണ്ടുകളിത്ര കഴിഞ്ഞിട്ടും പൊടിപിടിക്കാത്ത ആ ഓണാട്ടുകര ശൈലിയെയും ചിന്തകളെയും ചേർത്തുപിടിക്കുന്ന തലമുറകളുടെ മനസ്സിലാണ് വിപ്ലവകാരിയായ ആ കലാകാരന്റെ യഥാർഥസ്മാരകം.

തോപ്പിൽ ഭാസി (1924-1992)

1924 ഏപ്രിൽ 8നു ജനനം. തിരുക്കൊച്ചി നിയമസഭാംഗം. തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും. 1952ൽ രചിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ പ്രധാന നാടകം. പ്രമുഖ നാടകസംഘമായ കെപിഎസിക്കു ചുക്കാൻ പിടിച്ചത് ഭാസിയാണ്. സർവേക്കല്ല്, മുടിയനായ പുത്രൻ, മൂലധനം, പുതിയ ആകാശം, പുതിയ ഭൂമി, അശ്വമേധം, ശരശയ്യ, തുലാഭാരം, യുദ്ധകാണ്ഡം തുടങ്ങിയ നാടകങ്ങൾ പ്രേക്ഷകർ ആവേശത്തോടെ നെഞ്ചേറ്റി. മിക്ക നാടകങ്ങളും സിനിമയുമായി. ഭാസിയുടെ ഏകാങ്കങ്ങൾ, പ്രേമവും ത്യാഗവും (ചെറുകഥ), ഒളിവിലെ ഓർമകൾ (ആത്മകഥ) എന്നിവയാണ് മറ്റു പ്രധാന കൃതികൾ. 1992 ഡിസംബർ 5ന് അന്തരിച്ചു.മറ്റുമക്കൾ: പരേതരായ അജയൻ (പെരുന്തച്ചൻ സിനിമയുടെ സംവിധായകൻ), രാജൻ.

Related posts

കളിക്കാൻ പോയി കാണാതായി, പെൺകുട്ടിയുടെ മൃതദേഹം ഓടയിൽ; പ്രായപൂർത്തിയാവാത്ത 2 പേരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

Aswathi Kottiyoor

ചെന്നൈ മലയാളികള്‍ക്ക് ആശ്വാസം: കേരളത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി

Aswathi Kottiyoor

പമ്പ് ജീവനക്കാരൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച; മുഖ്യപ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox