ന്യൂഡൽഹി∙ കോഴിക്കോട് ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ(24) ‘എസ്കേപ് റൂട്ട്’ പുറത്ത്. ഡൽഹി ഷഹീൻ ബാഗ് സ്വദേശിയായ ഇയാൾ മരപ്പണിക്കാരനാണ്. ഏപ്രിൽ 2 രാത്രി ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീ കൊളുത്തിയ പ്രതി അതേ ട്രെയിനിൽ യാത്ര തുടർന്നിരുന്നു. മഹാരാഷ്ട്രയിലെ രത്നാഗിരിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ഷാറുഖ് സെയ്ഫ് രത്നാഗിരിയിൽ എത്തിയ വഴി (വിവിധ അന്വേഷണ ഏജൻസികൾ നൽകിയ വിവരം അനുസരിച്ച്)
∙ ഏപ്രിൽ 2 രാത്രി 9.27: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീ കൊളുത്തി. അതേ ട്രെയിനിൽ യാത്ര തുടർന്നു.
∙ ഏപ്രിൽ 2 രാത്രി 11.37: കണ്ണൂരിൽ ഇറങ്ങി.
∙ ഏപ്രിൽ 3 പുലർച്ചെ 1.41: കണ്ണൂരിൽനിന്ന് എറണാകുളം – അജ്മേർ മരുസാഗർ എക്സ്പ്രസിൽ കയറി. ലക്ഷ്യം അജ്മേർ.
∙ ഏപ്രിൽ 3 വൈകിട്ട് മൂന്നരയോടെ: മഹാരാഷ്ട്രയിലെ രത്നാഗിരിക്കടുത്ത് കലംപാനിയിൽ ട്രെയിനിൽനിന്നു ചാടി.
∙ നാട്ടുകാർ കലംപാനിയിലെ ആശുപത്രിയിലെത്തിച്ചു.
∙ അവിടെനിന്നു രത്നാഗിരി ആശുപത്രിയിലേക്കു മാറ്റി.
∙ ആശുപത്രിയിൽനിന്നു മുങ്ങി രത്നാഗിരി റെയിൽവേ സ്റ്റേഷനിൽ എത്തി.
∙ ഏപ്രിൽ 5 പുലർച്ചെ 1.30: രത്നാഗിരി റെയിൽവേ സ്റ്റേഷനിൽവച്ചു പിടിയിൽ.
‘റൂട്ട് മാപ്പ്’ തേടി ഡൽഹി പൊലീസും
ഷാറുഖിന്റെ ഡൽഹിയിലെ ‘റൂട്ട് മാപ്പ്’ ഡൽഹി പൊലീസ് അന്വേഷിക്കും. മാർച്ച് 31ന് കാണാതായ ഷാറുഖിന്‍റെ സഞ്ചാരപഥം കണ്ടെത്താനുള്ള സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരും. ഇയാളുമായി ബന്ധമുള്ള കൂടുതൽ പേരെ ഇന്നും ചോദ്യം ചെയ്യും. ഭീകരബന്ധമടക്കം സംശയിക്കുന്ന കേസിൽ പ്രാഥമിക വിവര ശേഖരണം മാത്രമാണ് ആദ്യം ഡൽഹി പൊലീസ് നടത്തുക. ഷാറുഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പിന്നീട് ആവശ്യമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തും.