ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വർണമാല മോഷ്ടിച്ച് പകരം മുക്കുപണ്ടമണിയിച്ച ചെറുമകൻ പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രുതിഭവനിൽ സുധീഷാ(26)ണ് അറസ്റ്റിലായത്. 11 ഗ്രാമിന്റെ മാലയാണ് മോഷ്ടിച്ചത്. സുധീഷിന്റെ ഭാര്യയും കേസിൽ പ്രതിയാണ്. ഇവർ നിരീക്ഷണത്തിലാണെന്നു പോലീസ് പറഞ്ഞു.
ഒട്ടേറെ കേസുകളിൽ പ്രതിയാണു സുധീഷ്. ചെറുമകനാണ് മാല മോഷ്ടിച്ചതെന്ന് അമ്മൂമ്മ അറിഞ്ഞിരുന്നില്ല. മാല മോഷണംപോയെന്നുപറഞ്ഞ് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.
സുധീഷിന്റെയും അമ്മൂമ്മയുടെയും വീടുകൾ അടുത്തടുത്താണ്. അമ്മൂമ്മയുടെ മാലയോടു സാമ്യമുള്ള മുക്കുപണ്ടം തരപ്പെടുത്തിയശേഷം ജനുവരി 26-നു രാത്രി സുധീഷ് ഭാര്യയെ അമ്മൂമ്മയുടെ വീട്ടിൽ കിടത്തി. രാത്രി ഒരു മണിയോടെ ഭാര്യ മുറി തുറന്നുകൊടുത്തെന്നും സുധീഷെത്തി സ്വർണമാല മുറിച്ചെടുത്തശേഷം മുക്കുപണ്ടം അണിയിച്ചെന്നുമാണ് പോലീസ് പറയുന്നത്.
മാലയുടെ നിറത്തിൽ സംശയംതോന്നിയ അമ്മൂമ്മ അടുത്തദിവസം ഹരിപ്പാട് പോലീസിൽ പരാതി നൽകി. ബന്ധുക്കളും അയൽക്കാരുമടക്കം പലരെയും പോലീസ് ചോദ്യംചെയ്തു.
സംഭവംനടന്നതിന്റെ അടുത്തദിവസം സുധീഷും ഭാര്യയും ഓട്ടോറിക്ഷയിൽ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസ് ശേഖരിച്ചിരുന്നു.ഇരുവരും ഹരിപ്പാട്ടെ സ്വർണക്കടയിൽ എത്തിയതിന്റെ തെളിവുംകിട്ടി. തുടർന്നാണ് പ്രതിയെ പിടികൂടുന്നത്. ഹരിപ്പാട്ടെ കടയിൽ ഇവർ വിറ്റ സ്വർണമാല പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ സുധീഷിനെ റിമാൻഡുചെയ്തു
ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാർ, എസ്.ഐ.മാരായ ശ്രീകുമാർ, ഷൈജ, ടി.എസ്. സുജിത്ത്, എ.എസ്.ഐ. ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, എ. നിഷാദ്, ഇയാസ്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.