കണ്ണൂർ∙ ബിഷപ് മാർ പാംപ്ലാനിയുടെ പ്രസ്താവനയിൽ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി. സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും. എന്നാൽ അതല്ല കേരളത്തിന്റെ സ്ഥിതി, സംഘപരിവാറിനെ കേരളം അടുപ്പിക്കില്ല. സംഘപരിവാർ അജൻഡ അത്രവേഗം നടപ്പാക്കാനും പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘‘ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും നാടിന് ആപത്താണെന്നതാണ് കേരളം പൊതുവേ സ്വീകരിച്ചിരിക്കുന്നത്. കേരള നിയമസഭയിൽ ഒരു സീറ്റ് ബിജെപിക്ക് ഉണ്ടായിരുന്നു. ആ സീറ്റ് എങ്ങനെ വന്നതെന്ന് എല്ലാവർക്കും അറിയാം. ആ ഒറ്റ സീറ്റിനുവേണ്ടി എന്നുമുതൽ അവർ കളി തുടങ്ങിയതാണ്. കോൺഗ്രസുമായി ചേർന്നുള്ള കളിയിൽ 2016ലാണ് ബിജെപി നേതാവ് നിയമസഭയിലേക്ക് വന്നത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണം’’– മുഖ്യമന്ത്രി പറഞ്ഞു.
‘‘ഹിറ്റ്ലറുടെ നിലപാടും തത്വശാസ്ത്രവുമാണ് ബിജെപി നയിക്കുന്നത്. ജനാധിപത്യം അട്ടിമറിക്കാനുള്ള കാര്യങ്ങൾ അവർ ചെയ്യുന്നു. തിരഞ്ഞെടുപ്പ് പോലും നേരെ നടക്കുന്നില്ല. എല്ലാം കൈപിടിയിൽ ഒതുക്കാനുള്ള ശ്രമമാണ്. ജുഡീഷ്യറിയും അവർക്കു വേണം’’– മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ‘‘കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നത്? പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ ഇരച്ചുകയറി. എന്താണ് ഇതിന്റെയൊക്കെ അർഥം? സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് പ്ലക്കാർഡുകൾ, കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യങ്ങൾ. എന്നിട്ടും ഭരണപക്ഷം പ്രകോപിതമായില്ലല്ലോ. അങ്ങനെ സംഭവിച്ചാൽ സഭാ നടപടികളുമായി മുന്നോട്ടുപോകാമല്ലോ?. ചോദ്യോത്തരം ആരംഭിക്കുന്നതിനു മുൻപ് തന്നെ നടുത്തളത്തിൽ വന്ന് പ്രതിപക്ഷം സമരം ചെയ്യുകയാണ്. പ്രതീക്ഷയ്ക്കപ്പുറമുള്ള വിചിത്രമായ നടപടിയാണ്. ഞങ്ങൾ എന്ത് ചെയ്യണം? കേരളത്തിലെ ജനങ്ങൾ ചിന്തിക്കുക’’– മുഖ്യമന്ത്രി പറഞ്ഞു.