തിരുവനന്തപുരം ∙ കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കു ശേഷമുള്ള ആദ്യ ജിഎസ്ടി കൗൺസിൽ യോഗം ഇന്നു ഡൽഹിയിൽ നടക്കുമ്പോൾ, ജിഎസ്ടി നഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി നീട്ടണമെന്ന് കേരളം ആവശ്യപ്പെടും. മറ്റു സംസ്ഥാനങ്ങളും ഇതിനെ പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്ന് മന്ത്രി കെ.എൻ.ബാലഗോപാലും ഉദ്യോഗസ്ഥ സംഘവും പങ്കെടുക്കും.ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്തുന്നതിനു നഷ്ടപരിഹാര പാക്കേജ് 5 വർഷത്തേക്കു കൂടിനീട്ടണമെന്നുമാണ് ആവശ്യപ്പെടുന്നത്. ജിഎസ്ടി വരുമാനത്തിൽ കേരളം ഇപ്പോൾ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെങ്കിലും 2017 മുതൽ ഇങ്ങോട്ട് 14% വീതം വാർഷിക വളർച്ചയെന്ന ലക്ഷ്യം നേടിയിട്ടില്ല. ജിഎസ്ടി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായാണു വീതിക്കുന്നത്. എന്നാൽ, സംസ്ഥാനങ്ങൾക്ക് 60% കേന്ദ്രത്തിനു 40% എന്ന തരത്തിലേക്ക് ഇതു മാറ്റണമെന്നും കേരളം ആവശ്യപ്പെടും. നികുതി വീതിക്കുന്നതിൽ നിന്നു രക്ഷപ്പെടാൻ കേന്ദ്രം ഇന്ധനത്തിന് അടക്കം ചുമത്തുന്ന സെസ് ഒഴിവാക്കണമെന്നതും കേരളത്തിന്റെ ആവശ്യമാണ്.
ചെറുധാന്യങ്ങളുടെ ജിഎസ്ടി കുറച്ചേക്കും
ജിഎസ്ടി അപ്‍ലെറ്റ് ട്രൈബ്യൂണലുകൾ രൂപീകരിക്കുകയാണ് ഇന്നത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ മുഖ്യ അജൻഡ. പാൻ മസാല. ഗുട്ക കമ്പനികളുടെ നികുതി വെട്ടിപ്പു കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനാണു ട്രൈബ്യൂണൽ രൂപീകരിക്കുന്നത്. ഇതു സംബന്ധിച്ചു മന്ത്രിതല സമിതി സമർപ്പിച്ച റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്തേക്കും.
റാഗി ഉൾപ്പെടെയുള്ള ചെറുധാന്യങ്ങളുടെ പാക്കറ്റ് ഉൽപന്നങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചേക്കും. ടാറ്റ, ഐടിസി അടക്കമുള്ള കമ്പനികൾ ഇത്തരം ഉൽപന്നങ്ങൾ കൂടുതലായി വിപണിയിലെത്തിക്കുന്നുണ്ട്.