കേന്ദ്ര സർക്കാർ സഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി സംസ്ഥാന സർക്കാർ ആരോപിക്കുന്നതിനിടെ, 11 വർഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിനു ലഭിച്ചത് 2,78,979.06 കോടി രൂപയെന്ന് നിയമസഭാ രേഖകൾ. 2011–12 സാമ്പത്തിക വർഷം മുതൽ 2022 ജൂൺ വരെയുള്ള കണക്കാണിത്. കേന്ദ്ര നികുതി വിഹിതമായി 1,40,542.85 കോടി രൂപയും ഗ്രാന്റായി 1,38,436.21 കോടി രൂപയും ഇക്കാലയളവിൽ ലഭിച്ചു.ധനസഹായത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും നിരന്തരം തർക്കത്തിലാണ്. കേന്ദ്ര നയങ്ങളാണ് സംസ്ഥാനത്ത് നികുതി വർധനയ്ക്കിടയാക്കിയതെന്നാണ് സർക്കാർ വാദം. അതേസമയം, അർഹമായതെല്ലാം സംസ്ഥാനത്തിനു നൽകുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ മറുപടി. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ എജി സാക്ഷ്യപ്പെടുത്തിയ രേഖകൾ കേരളം കൃത്യസമയത്ത് സമർപ്പിക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്നു പാർലമെന്റിലെ മറുപടിക്കിടെ വിമർശിച്ചിരുന്നു.
2011–12 വർഷത്തിൽ കേന്ദ്ര നികുതി വിഹിതം 5990.36 കോടി രൂപയായിരുന്നെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിൽനിന്ന് ആ വർഷം 3709.22 കോടി രൂപ ഗ്രാന്റായി ലഭിച്ചു. ആകെ ലഭിച്ചത് 9699.58 കോടി രൂപ. 2021–22ൽ കേന്ദ്ര നികുതി വിഹിതമായി 17,820.09 കോടി രൂപയും ഗ്രാന്റായി 30,017.12 കോടി രൂപയും ലഭിച്ചു. ആകെ ലഭിച്ചത് 47,837.21 കോടി രൂപയാണ്.
വരുന്ന സാമ്പത്തിക വർഷം നികുതി വിഹിതമായി 19,633 കോടി രൂപ കേരളത്തിനു ലഭിക്കും. ആകെ നികുതിയുടെ 1.925 ശതമാനമാണിത്. കഴിഞ്ഞ ബജറ്റിൽ 15,270 കോടി രൂപയായിരുന്നു വിഹിതം. കോർപറേഷൻ നികുതിയായി 6293.42 കോടി, ആദായനികുതി 6122.04 കോടി, കേന്ദ്ര ജിഎസ്ടിയായി 6358.05 കോടി, കസ്റ്റംസ് ഡ്യൂട്ടി 623.74 കോടി, കേന്ദ്ര എക്സൈസ് നികുതി 261.24 കോടി എന്നിങ്ങനെയാണ് കേരളത്തിനു തുക ലഭിക്കുന്നത്.