കഴിഞ്ഞ തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം ഇരുപതിനായിരത്തിലേറെ ജീവനുകളാണ് കവര്‍ന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പവും അതിന്റെ തുടര്‍ ചലനങ്ങളും ഇരു രാജ്യങ്ങളെയും അക്ഷരാര്‍ഥത്തില്‍ തകര്‍ത്തു തരിപ്പണമാക്കി. ദുരിതമാണെങ്ങും. കൊടുംതണുപ്പും പട്ടിണിയും. പരിക്കേറ്റവരും മൃതദേഹങ്ങളും. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവന്‍ ശേഷിക്കുന്ന മൃതപ്രായരും.
രക്ഷപ്പെട്ടവര്‍ക്ക് പുനരധിവാസം വേണം. ഇപ്പോഴും നിരവധിപേര്‍ ജീവനോടെയോ അല്ലാതെയോ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. അവരെ കണ്ടെത്തണം. ഈ സാഹചര്യത്തിലാണ് ഇന്ത്യ തുര്‍ക്കിയിലേക്കും സിറിയയിലേക്കും ദുരിതാശ്വാസപ്രവര്‍ത്തകരെയും ദുരിതാശ്വാസ സാമഗ്രികളും അയച്ചിരിക്കുന്നത്. ഇന്ത്യയേക്കൂടാതെ നിരവധി രാജ്യങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്. എന്താണ് ഇന്ത്യന്‍ സേന ഈ രാജ്യങ്ങളില്‍ ചെയ്യുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍?
ഇന്ത്യയുടെ ‘ഓപ്പറേഷന്‍ ദോസ്ത്’
‘ഓപ്പറേഷന്‍ ദോസ്ത്’ എന്നാണ് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ രക്ഷാ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മെഡിക്കല്‍ കിറ്റുകളടക്കമുള്ളവ വഹിച്ച് ഇന്ത്യയില്‍ നിന്ന് ആറ് വിമാനങ്ങളേയാണ് അയച്ചിരിക്കുന്നത്. 50 എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളുംഉപകരണങ്ങളും ഓപ്പറേഷന്‍ ദോസ്തിന്‍റെ ഭാഗമാണ്. തുര്‍ക്കി സര്‍ക്കാരുമായും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചാണ് ഓപ്പറേഷന്‍ ദോസ്ത് പ്രവർത്തിക്കുന്നത്.