*ഉന്നതരുടെ മുഖവുമായി ഫ്ലെക്സുകൾ; കളിയാക്കുകയാണോയെന്ന് ഹൈക്കോടതി.*
കൊച്ചി: ഒട്ടേറെത്തവണ ഉത്തരവിട്ടിട്ടും പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്ലെക്‌സുകളും കൊടികളും നീക്കംചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി. കളിയാക്കുകയാണോയെന്ന് ചോദിച്ച കോടതി ക്ഷമകാണിക്കുന്നത് ബലിഹീനതയായി കണരുതെന്നും പ്രതികരിച്ചു.
എന്തുംചെയ്യാമെന്ന് കരുതരുത്. സർക്കാരിന്റെ ഉന്നതസ്ഥാനത്തുള്ളവരുടെ മുഖമുള്ള ഫ്ലെക്‌സാണ് ഏറെയും. നിയമം സർക്കാർതന്നെ ലംഘിക്കുമ്പോൾ ആരോട് പറയാനാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. അനധികൃത ബോർഡുകളും ഫ്ലെക്സും കൊടികളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ബോർഡുകളും കൊടികളും നീക്കംചെയ്യാൻ ജനുവരി 24-ന് ഉത്തരവിട്ടിട്ടും വ്യവസായസെക്രട്ടറി സത്യവാങ്മൂലം ഫയൽ ചെയ്യാത്തതും വിമർശനത്തിന് കാരണമായി. കൊച്ചിയിൽ വ്യവസായവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഒട്ടേറെ ബോർഡുകൾവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം ഫയൽചെയ്യാൻ നിർദേശിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി നൽകിയ റിപ്പോർട്ടിലും സർക്കാർ നിലപാട് അറിയിക്കണം.
കൊച്ചിയിൽ മാലിന്യനിർമാർജന കോൺഫറൻസിന്റെ പേരിലും റോഡാകെ ബോർഡുകളാണെന്ന് കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി കോടതിയെ തോൽപ്പിക്കാമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ സർക്കാരിന് എന്തൊരു ധൈര്യമാണെന്നും കോടതി ചോദിച്ചു.