പുതിയ വ്യവസായനയം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ്. വ്യവസായസംരംഭകർക്കുള്ള സർക്കാർ പിന്തുണ മാലിന്യസംസ്‌കരണ സംരംഭങ്ങൾക്കും നൽകും. മാലിന്യസംസ്‌കരണമേഖലയിൽ 50 കോടിക്കുമുകളിലുള്ള നിക്ഷേപമാണെങ്കിൽ യന്ത്രങ്ങൾക്കുള്ള നികുതിയുടെ 18 ശതമാനത്തിൽ സംസ്ഥാനത്തിന്റെ ഒമ്പത് ശതമാനം സംരംഭകർക്ക് പൂർണമായി തിരികെ നൽകും. 10 കോടി രൂപവരെ ക്യാപിറ്റൽ സബ്‌സിഡി, 50 കോടിക്കുമുകളിൽ നിക്ഷേപമുള്ള മാലിന്യസംസ്‌കരണ സംരംഭങ്ങൾക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്ലോബൽ എക്സ്പോയിൽ ഇന്നൊവേറ്റേഴ്സ് ആൻഡ് യങ് എന്റർപ്രണേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാലിന്യസംസ്‌കരണം ഇന്ന് സംരംഭമായി മാറി. ഉദ്യോഗസ്ഥർ സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണടയിലൂടെ സംരംഭകരെ കാണണം. മലിനീകരണമുണ്ടോയെന്ന് തീരുമാനിക്കാനുള്ള അധികാരം പഞ്ചായത്ത് മെമ്പർക്കില്ല. ആ അധികാരം പരിസ്ഥിതി മലിനീകരണ നിയന്ത്രണബോർഡിനാണ്. ശുദ്ധവായുവും ജലവും ഉറപ്പാക്കലാണ് തദ്ദേശസ്ഥാപന ഭരണസമിതികളുടെ പ്രാഥമികമായ ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു.