സംസ്ഥാനത്തെ ജലസേചന പദ്ധതികൾ കാര്യക്ഷമമാക്കി കൃഷിക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യമിടുന്ന ബജറ്റിൽ ഇത്തവണയും പഴശ്ശി പദ്ധതിക്ക് 10 കോടി രൂപ. കനാലുകൾ നവീകരിച്ച് ജില്ലയിൽ ജലസേചനം ഉറപ്പാക്കാനാണ് തുക അനുവദിച്ചത്. 44 കോടി രൂപയുടെ സഹായമാണ് പഴശ്ശി പദ്ധതിക്കാവശ്യം. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 10 കോടിയുടെ പദ്ധതികൾ ടെൻഡർ ഘട്ടത്തിലാണ്.
പ്രധാന കനാലും കൈക്കനാലുകളും നവീകരിച്ച് മാഹി മുതൽ തളിപ്പറമ്പ് വരെയുള്ള കാർഷിക മേഖലയിൽ വെള്ളം എത്തിക്കാനാണ് നീക്കം. മെയിൻ കനാലിൽനിന്നും മാഹി ബ്രാഞ്ച് കനാൽ വരെ വെള്ളമെത്തിക്കാനുള്ള പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാകും. ഇതിനൊപ്പം അഴീക്കൽ, എടക്കാട് ബ്രാഞ്ച് കനാലുകളുടെ നവീകരണവും പൂർത്തിയാക്കും. മെയിൻ കനാൽ 15 മുതൽ 22 കിലോമീറ്റർ വരെയും ബ്രാഞ്ച് കനാലുകളും നവീകരിക്കാൻ 44 കോടി രൂപ വേണ്ടിവരും. രണ്ട് വർഷത്തെ ബജറ്റിൽ അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ച് കനാലുകളുടെ മൂന്നിലൊന്ന് ഭാഗം പ്രവർത്തനക്ഷമമാക്കാനാണ് നീക്കം. 46.26 കിലോമീറ്റർ ദൂരത്തിലാണ് മെയിൻ കനാൽ. കാട്ടാമ്പള്ളി, തളിപ്പറമ്പ്, മോറാഴ, അഴീക്കൽ, എടക്കാട് എന്നീ ശാഖാ കനാലുകളും ഇവിടങ്ങളിലെ കൈക്കനാലുകളും നവീകരിക്കണം. ജലവിതരണം സുഗമമായാൽ മാഹി –-തളിപ്പറമ്പ് ഭാഗങ്ങളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാവും.