സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം തുടരുമെന്ന് വ്യവസായമന്ത്രി പി രാജീവ്. ഒമ്പത് മാസംകൊണ്ട് കേരളത്തിൽ ഒരുലക്ഷത്തി പതിനാറായിരം പുതിയ സംരംഭമാണ് ആരംഭിച്ചത്. ഇതിൽ 38,000 വനിതാ സംരംഭകരാണ്. ഇതുവഴി ഏഴായിരം കോടിയുടെ നിക്ഷേപമാണ് കേരളത്തിന് അകത്തുനിന്നുമാത്രം ഉണ്ടായിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന സംരംഭക തൽപ്പരർക്കുള്ള പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷയായി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ ഡയറക്ടർ ഹരി കിഷോർ, അസാപ് കേരള ട്രെയിനിങ് ഹെഡ് ഐ പി ലൈജു, റിയാബ് ചെയർമാൻ ഡോ. ആർ അശോക്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ സംസാരിച്ചു. ഓരോ ജില്ലയിലും രണ്ട് ബാച്ച് വീതം 28 ബാച്ചിലായി 700 സംരംഭകരെ ആദ്യഘട്ടത്തിൽ പരിശീലിപ്പിക്കും.