ഇരിട്ടി: കർഷകരുടെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം എത്തിക്കുന്നതിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ്ഓഫ് സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. പദ്ധതിയുടെ കീഴിൽ സംസ്ഥാനത്ത് 29 വികസന ബ്ലോക്കുകളിൽ ആരംഭിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ ഒന്നാണ് ഇരിട്ടി ബ്ലോക്കിൽ ഇരിട്ടി വെറ്റിനറി പോളിക്ലിനിക്കിന് അനുവദിച്ചത്.
ഗ്രാമീണ മേഖലയിൽ അടിയന്തിര മൃഗ ചികിത്സാ സേവനം ലഭ്യമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയിട്ടുള്ള വാഹനത്തിൽ ഒരു വെറ്ററിനറി സർജൻ, ഒരു പാരാ വെറ്ററിനറി സ്റ്റാഫ്, ഒരു അറ്റൻഡർ കം ഡ്രൈവർ എന്നീ ജീവനക്കാർ ഉണ്ടാകും. 1962 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ തിരുവനന്തപുറത്തുള്ള കേന്ദ്രീകൃത കാൾ സെൻ്റർ വഴി ബന്ധപ്പെട്ട യൂണിറ്റിൽ വിവരം ലഭിക്കുകയും വാഹനം കർഷകരുടെ വീട്ടിൽ എത്തി സേവനം നൽകുകയും ചെയ്യും. മരുന്ന് ഉൾപ്പെടെയുള്ള ചികിത്സക്ക് നിശ്ചിത ഫീസ് കർഷകർ നൽകണം. ഉച്ചക്ക് ഒരു മണി മുതൽ രാത്രി 8 മണി വരെ ഇരിട്ടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ യൂണിറ്റിന്റെ സേവനം ലഭ്യമായിരിക്കും.
ഇരിട്ടി വെറ്റിനറി പോളിക്ലിനിക്ക് പരിസരത്തു നടന്ന ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത്ത് ബാബു പദ്ധതി വിശദീകരിച്ചു. ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ, പി.പി. ഉസ്മാൻ , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ബൽക്കിസ്, മുനിസിപ്പൽ കൗൺസിലർ റഷീദ്, മൃഗസംരക്ഷണ ആർ ഡി ഡി എൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.വി. ബാലഗോപാലൻ , ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി.വി. ജയമോഹനൻ ,എ പി ഒ ഡോ. കിരൺ വിശ്വനാഥ് മുതലായവർ സംസാരിച്ചു.
previous post