സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണു നഴ്സിംഗ് ജീവനക്കാർ സമരരംഗത്തേക്കു വീണ്ടുമിറങ്ങുന്നത്.
സമരത്തിന്റെ ആദ്യപടിയായി ഇന്നു തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തും. ഒപി ബഹിഷ്കരിച്ച് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണു സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാനാണ് നേഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം.
വേതന വർധനയുമായി ബന്ധപ്പെട്ട് രണ്ടു തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. കൊച്ചിയിലെ ചർച്ച സമവായമാവാതെ പിരിയുകയും തൃശൂരിലെ ചർച്ചയിലെ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണു പ്രത്യക്ഷസമരത്തിലേക്കു കടക്കാൻ തീരുമാനിച്ചതെന്നു യുഎൻഎ പറയുന്നു.
ആവശ്യപ്പെട്ട വേതനവർധനയുടെ അന്പതു ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തിൽനിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎൻഎ വ്യക്തമാക്കി.