കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ വീണ്ടും ഏറ്റുമുട്ടി. ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്ന് തടവുകാർ ഏറ്റുമുട്ടിയത്. വിയ്യൂരിൽനിന്ന് കഴിഞ്ഞ ദിവസം ഇവിടെ എത്തിച്ച തടവുകാരാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.
വിയ്യൂരിൽനിന്ന് എത്തിച്ച ലാലു, ലിജു, അമൽ, അനൂപ് എന്നിവർ തൃശൂരിൽനിന്നുള്ള പ്രമോദിനെ ആക്രമിക്കുകയായിരുന്നു. പരിക്ക് ഗുരതരമല്ല. മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബർ 15നും സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടിയിരുന്നു. ജയിൽദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരും പുതിയതായി നിർമിച്ച ജയിൽ ബ്ലോക്കിലെ കാപ്പ തടവുകാരും തമ്മിലായിരുന്നു അന്ന് സംഘർഷം.
പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നാം ബ്ലോക്കിലെ തടവുകാർ പുതിയെ ബ്ലോക്കിലെ കാപ്പ തടവുകാരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷത്തിൽ കാപ്പ തടവുകാരനായ തൃശൂർ സ്വദേശി വിവേക് വിൽസൺ(22)ന് പരിക്കേറ്റു. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജയിൽ സൂപ്രണ്ടിെൻറ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു.