പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ വിദഗ്ധ സമിതിക്കായി സർക്കാർ ചെലവഴിക്കുന്നത് ലക്ഷങ്ങൾ. 1.25 ലക്ഷം രൂപയാണ് ചെയർമാൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ അടിസ്ഥാന ശമ്പളം. ചീഫ് ജസ്റ്റിസിന് ലഭിക്കുന്ന ഡിഎയും ലഭിക്കും. ഇതുൾപ്പെടെ ശമ്പളം 2.5 ലക്ഷം രൂപയിൽ കവിയരുതെന്നാണ് ശമ്പളം അനുവദിച്ചുകൊണ്ടുള്ള വനം വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. വീട്ടുവാടക അലവൻസും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. വിദഗ്ധസമിതി കൺവീനർ ആവശ്യപ്പെടുന്ന സ്റ്റാഫിനെയും അനുവദിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
സുരക്ഷയും താമസവും സർക്കാർ ചെലവിലാണ്. ചെയർമാനു ഡ്രൈവറെയും പ്രൈവറ്റ് സെക്രട്ടറിയെയും നിയമിക്കാം. വ്യക്തിഗത യാത്രകൾക്കു 150 ലീറ്റർ പെട്രോൾ ലഭിക്കും. ഹൈക്കോടതി ജഡ്ജിക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ചെയർമാനും ലഭിക്കുക. ബാക്കിയെല്ലാം ചെയർമാൻ ആവശ്യപ്പെട്ടതു പോലെ നൽകാം. 3 മാസത്തിനിടെ നൽകേണ്ടിയിരുന്ന ഇടക്കാല, അന്തിമ റിപ്പോർട്ടുകൾ സമിതി സർക്കാരിനു നൽകിയില്ല. ഇപ്പോൾ സമിതിയുടെ കാലാവധി 2 മാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.
ബഫർ സോൺ സമരം കെപിസിസി ഏറ്റെടുക്കുന്നു
സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭം പോലെ ബഫർ സോൺ സമരവും ഏറ്റെടുക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ചാകും ആദ്യഘട്ട പ്രക്ഷോഭം. ഉപഗ്രഹ സർവേ ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നു നേതൃയോഗം വിലയിരുത്തി. ഗ്രൗണ്ട് സർവേ നടത്തി ബഫർ സോൺ പരിധി നിശ്ചയിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും കെപിസിസി വിലയിരുത്തി.