അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് റവന്യുമന്ത്രി കെ. രാജൻ. സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കി പരമാവധി പേർക്ക് പട്ടയം നൽകുകയെന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. റവന്യു, സർവെ വകുപ്പുകളിലെ താലൂക്ക് തലം വരെയുള്ള ഓഫീസർമാരുടെ തിരുവനന്തപുരം മേഖലാ യോഗം ഐഎംജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലാൻഡ് അസൈൻമെന്റ് കമ്മിറ്റികൾ യഥാസമയം യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിലുള്ള കാലാതാമസം പട്ടയ നടപടികളും അർഹരായവർക്ക് പട്ടയം നൽകുന്നതും വൈകുന്നതിന് ഇടയാക്കും.
ലാൻഡ്ട്രിബ്യൂണലുകളിലെ പട്ടയം സംബന്ധിച്ച വിഷയങ്ങളിൽ പരിഹാരമായാൽ 20000 പേർക്ക് പട്ടയം നൽകാൻ കഴിയും. ദേവസ്വം പട്ടയം കൊടുക്കുമ്പോൾ ആധികാരികത പരിശോധിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി നിർദ്ദേശമെന്ന് പറഞ്ഞ് ദേവസ്വം പട്ടയങ്ങളുടെ പ്രവർത്തനം നിറുത്തിവയ്ക്കരുത്. മലയോര മേഖലകളിലെയും ആദിവാസികളുടെയും പട്ടയം നൽകുന്നത് വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.