24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ✒️ മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദറിന്റെ 2-ാം ചരമവാർഷികം ✒️
Kerala

✒️ മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദറിന്റെ 2-ാം ചരമവാർഷികം ✒️


ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു
ഉസ്സങ്ങാൻറകത്ത് അബ്ദുൽ ഖാദർ എന്ന യു.എ. ഖാദർ.
മലയാളത്തിനു പുറത്തെ മണ്ണിൽ പിറന്നുവീണിട്ടും മലയാളിത്തനിമയിൽ വായനക്കാരുടെ ഉള്ളം നിറച്ച കഥാകാരനായിരുന്നു. ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാൻറകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ 1ന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്. മൂന്നാം നാൾ വസൂരി ബാധിച്ചു മാതാവ് മരണപ്പെട്ടു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട് 7-ാം വയസ്സിൽ കേരളത്തിലേക്ക് പിതാവിനൊപ്പം വന്ന ഖാദറിന് മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന് മദ്രാസ് കോളജ് ഓഫ് ആർട്ട്സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി.

1956ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ഗുമസ്തനായി. 1957ൽ ‘പ്രപഞ്ചം’ വാരികയിൽ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരനായി. കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലും ഗവ. ജനറൽ ആശുപത്രിയിലും ജോലി ചെയ്തു. 1990ൽ സർക്കാർ സർവിസിൽ നിന്നും വിരമിച്ചു. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്നു. നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ചു. തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരന്‍, ഭഗവതി ചൂട്ട് തുടങ്ങിയവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി ചെയർമാൻ, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡൻറ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരുന്നു. മംഗളം ദിനപത്രത്തിന്റെ മലബാർ എഡിഷനിൽ റസിഡൻറ് എഡിറ്ററുമായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2009), കേരള സാഹിത്യ അക്കാദമി അവാർഡ് (1984, 2002), എസ്.കെ. പൊറ്റെക്കാട് അവാർഡ് (1993), മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. 2020 ഡിസംബർ 12 ന് അന്തരിച്ചു.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Related posts

മണിപ്പൂര്‍ വീണ്ടും കത്തുന്നു

Aswathi Kottiyoor

അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു.*

Aswathi Kottiyoor

സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി .

Aswathi Kottiyoor
WordPress Image Lightbox