ശബരിമല ദർശനത്തിന് പ്രതിദിനം എത്തുന്ന തീർഥാടകരുടെ എണ്ണം 90,000ൽ കൂടാൻ പാടില്ലെന്ന് പൊലീസിന്റെ കർശന നിർദേശം. ഇന്ന് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിലും പൊലീസ് ഈ നിലപാടെടുക്കും. ഇപ്പോൾ 90,000 ആണ് പരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും വെർച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ ദിവസവും എത്തുന്നുവെന്നാണു കണക്ക്. കഴിഞ്ഞ തിങ്കളാഴ്ച 1.10 ലക്ഷം പേരാണ് എത്തിയത്.
80,000ത്തിൽ കൂടുതൽ പേർ എത്തിയാൽ ക്യൂ മരക്കൂട്ടം വരെയെത്തുമെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. മരക്കൂട്ടത്ത് ഇപ്പോൾ തീർഥാടകർ പൊലീസിനെ മറികടന്ന് പോകേണ്ടിവരികയാണ്. 85,000ത്തിന് മുകളിൽ തീർഥാടകരെത്തിയാൽ ക്യൂ ശബരി പീഠം വരെ നീളും. ഇത് കുത്തനെ ചരിഞ്ഞ പ്രദേശമാണെന്നതിനാൽ തീർഥാടകരെ വടം കെട്ടി ക്യൂ നിർത്തുന്നതും എളുപ്പമല്ല. ഇങ്ങനെ ക്യൂവിൽ 6 മണിക്കൂറോളം തീർഥാടകർ നിൽക്കേണ്ടിവരും.
അടുത്ത 10 ദിവസത്തെ വെർച്വൽക്യു അനുസരിച്ചു 3 ദിവസമാണ് 90,000ന് മുകളിൽ ബുക്കിങ് ഉള്ളത്. അതിൽ 19ന് 1,01,945 പേർ ബുക്ക് ചെയ്തിട്ടുണ്ട്. തിരക്കു നിയന്ത്രണത്തിൽ പൊലീസിനു പറ്റിയ പാളിച്ചയാണ് പതിനെട്ടാംപടി കയറാൻ 8 മുതൽ 10 മണിക്കൂർ വരെ കാത്തു നിൽക്കേണ്ടി വരുന്നത്. രാവിലെ നിർമാല്യത്തിനു നട തുറക്കുന്ന സമയം, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന സമയങ്ങളിൽ മാത്രമാണ് ദർശനത്തിനു തിരക്ക്. മറ്റു സമയം മേൽപാലത്തിലും തിരുമുറ്റത്തും ദർശനത്തിനുള്ള വരിയിൽ വളരെ കുറച്ചു പേർ മാത്രമേയുള്ളൂ. പതിനെട്ടാംപടി കയറ്റുന്നതിലെ പാളിച്ചയാണ് ഇതിനു കാരണം. മിനിറ്റിൽ 75 പേർ എങ്കിലും കയറിയാലേ കാത്തുനിൽപ് കുറയ്ക്കാൻ കഴിയൂ. അതിനുള്ള ശ്രമങ്ങളുമില്ല.
നേരിട്ട് നിരീക്ഷിക്കണം: െഹെക്കോടതി
കൊച്ചി ∙ പമ്പ മുതൽ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ എസ്പി റാങ്കിലുള്ള സ്പെഷൽ ഓഫിസർമാർ നേരിട്ടു നിരീക്ഷിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിലെ തിരക്കു നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.