കെഎസ്ആർടിസി നടപ്പാക്കിയ അധിക സമയ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം പരാജയമെന്നു റിപ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണു സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയത്. ഡ്യൂട്ടി പരിഷ്കരണത്തിനു മുമ്പ് ഈ ഡിപ്പോയിലെ സർവീസുകൾ ഒരു കിലോമീറ്ററിന് 55 രൂപ വീതം വരുമാനം നേടിയിരുന്നു. പരിഷ്കരണം നടപ്പാക്കിയപ്പോൾ ഇത് ഒരു കിലോമീറ്ററിന് 51 രൂപയായി കുറഞ്ഞു.
കൂടുതൽ കിലോമീറ്റർ സർവീസ് നടത്തുകയും ചെയ്തിട്ടും പ്രതീക്ഷിച്ച വരുമാനം ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ പത്ത് ഡിപ്പോകളിൽക്കൂടി തുടങ്ങാനിരുന്ന അധിക സമയ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുന്നത് വൈകുകയാണ്.
ഒക്ടോബറിൽ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശാലയിൽ ഒക്ടോബർ 19 വരെയുള്ള കണക്കുകൾ വിവരാവകാശ രേഖ പ്രകാരം നല്കിയപ്പോഴാണു കിലോമീറ്ററിന്റെ നഷ്ട കണക്ക് വ്യക്തമായത്. മാസത്തിലെ ആദ്യത്തെ 19 ദിവസം ആകെ 902 സർവീസുകളാണു നടത്തിയത്. 14,74,906 കിലോമീറ്ററുകളിലായി 5785 ട്രിപ്പുകളാണു നടത്തിയത്. 76,33,104 രൂപയായിരുന്നു വരുമാനം. 32,76,660 രൂപയ്ക്ക് 33,948 ലിറ്റർ ഡീസൽ വാങ്ങി. ഒരു കിലോമീറ്ററിന് വരുമാനം 51 രൂപ വീതം.
സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനു മുമ്പ് സെപ്റ്റംബറിൽ കിലോമീറ്ററിന് 55 രൂപയിലധികമായിരുന്നു വരുമാനം.
പാറശാല ഡിപ്പോയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയതോടെ ഓരോ സർവീസിന്റേയും ദൂരവും കിലോമീറ്ററും വർധിപ്പിച്ച് ജീവനക്കാർക്ക് അമിതജോലിഭാരം നല്കിയിരുന്നു. മാത്രവുമല്ല പാറശാല ഡിപ്പോയിൽ വരുമാനവർധന നേടാൻ വേണ്ടി നെയ്യാറ്റിൻകര, വെള്ളറട, വിഴിഞ്ഞം ഡിപ്പോകളിൽനിന്നുള്ള ദേശീയ പാത വഴിയുള്ള സർവീസുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. അതു മൂലം ആ ഡിപ്പോകളിലും വരുമാനനഷ്ടം തുടരുകയാണ്.
അധിക സമയ സിംഗിൾ ഡ്യൂട്ടിയ്ക്കെതിരെ ഫോറം ഫോർ ജസ്റ്റീസ് എന്ന ജീവനക്കാരുടെ കൂട്ടായ്മ ഹൈക്കോടതിയിൽ ഹർജി നല്കിയിട്ടുണ്ട്. ഈ ഹർജിയിൽ പാറശാല ഡിപ്പോയിലെ വരുമാന കണക്ക് ഹാജരാക്കാൻ കെഎസ്ആർടിസി കുടുതൽ സമയം ആവശ്യപ്പെട്ടിരിക്കയാണ്.