സംസ്ഥാനത്തെ നദികൾ മലിനപ്പെടുത്തുന്നതിനും അനധികൃത മണൽവാരലിനും ഒത്താശ ചെയ്യുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയ 2022-ലെ കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ നിയമസഭ പാസാക്കി.
നദികൾ മലിനപ്പെടുത്തുന്നതും മണൽവാരലും തടയാൻ കർശന നടപടികൾ സ്വീകരിക്കുന്നതാണ് ഈ ബില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. അനധികൃതമായി മണൽവാരിയാലുള്ള പിഴ ശിക്ഷ 25000 രൂപയിൽ നിന്നും അഞ്ചു ലക്ഷം രൂപയാക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
മണൽവാരലുമായി ബന്ധപ്പെട്ട ചട്ടലംഘനത്തിന് രണ്ടു വർഷം വരെ തടവു ശിക്ഷയോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ എന്നതായിരുന്നു നേരത്തേയുള്ള ശിക്ഷനടപടി.ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപയായിരുന്ന അധികപിഴ.
പിഴത്തുക അഞ്ചുലക്ഷമാക്കി ഉയർത്തിയതിനൊപ്പം ചട്ടലംഘനം തുടരുന്ന ഓരോ ദിവസവും 50,000 രൂപ വീതം അധികപിഴയായി ഈടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇത്തരം കേസുകളിൽ കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പുവില ജില്ലാ കളക്ടർ നിശ്ചയിച്ച് നടപടി ക്രമങ്ങൾ പാലിച്ച് വിവിധ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ലേലത്തിലൂടെ വില്പന നടത്താനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
മണൽക്കടത്തുമായി ബന്ധപ്പെട്ട് 12,685 കേസുകളിൽ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പിഴയായി ലഭിച്ച 1.70 കോടി രൂപ ഉൾപ്പെടെ 2.94 കോടി രൂപ റിവർ ഫണ്ടിനായി ലഭിച്ചിട്ടുണ്ട്. മതിയായ രേഖകളുമായി വാഹന ഉടമസ്ഥർ എത്തിയില്ലെങ്കിൽ വാഹനങ്ങൾ കണ്ടുകെട്ടാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.