ഇരിട്ടി> ആറളം ജനവാസ മേഖലയെ ദിവസങ്ങളായി ഭീതിയിലാഴ്‌ത്തിയ കടുവയെ ആറളം ഫാം ഒന്നാം ബ്ലോക്കിൽ കണ്ടെത്തി. കാടുകയറിയ കൃഷി പ്രദേശത്തുകൂടി കടുവ നീങ്ങുന്നത് ചെത്തു തൊഴിലാളികളാണ് കണ്ടത്. തെങ്ങിൻമുകളിലുണ്ടായിരുന്ന ചെത്തു തൊഴിലാളി മുണ്ടയാമ്പറമ്പിലെ അനൂപ് ഗോപാലൻ കടുവ നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യം പകർത്തി. ഒമ്പതാം നാൾ കടുവയെ നാട്ടുകാർ നേരിൽ കണ്ടു. അനൂപ് പകർത്തിയ വീഡിയോ മാധ്യമങ്ങളിലും പ്രചരിച്ചു.
കഴിഞ്ഞ ദിവസം കൊക്കോട് പുഴയിറമ്പ് വരെ വിവിധ മേഖലകളിൽ കണ്ട കാൽപ്പാടുകൾ പിന്തുടർന്ന് കടുവ ഫാമിലെ രണ്ടാം ബ്ലോക്ക് വഴി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി വനം വകുപ്പ് സ്ഥിരീകരിച്ച് തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ശനിയാഴ്‌ച തിരച്ചിൽ നടത്തിയില്ല. വൈകിട്ട് തെങ്ങ് ചെത്തുന്നതിനിടെയാണ് തൊഴിലാളികൾ കാട്ടിൽ അനക്കം കേട്ട് നിരീക്ഷിച്ചപ്പോൾ കടുവയെ കണ്ടത്. വനംവകുപ്പ് അധികൃതർ ജീപ്പിൽ സ്ഥലത്തെത്തി. കശുമാവിൻതോട്ടത്തിലെ കാടിനുള്ളിലേക്കാണ് കടുവ കയറിപ്പോയതെന്ന് ചെത്തു തൊഴിലാളികൾ പറഞ്ഞു. കൊളപ്പ പാണലാട്ടെ ചെത്തു തൊഴിലാളി പി പി റിജേഷ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലമാണ് ഫാം ഒന്നാം ബ്ലോക്ക്. ആറളം ഫാമിൽ തങ്ങുന്ന കടുവ ജനവാസ മേഖലയ്‌ക്ക് ഭീഷണിയായി.ആനയ്‌ക്ക് പിന്നാലെ കടുവയും
കാട്ടാനകൾ തമ്പടിച്ചതിനാൽ കശുമാവ് തോപ്പുകൾ കാടുകയറുന്നു. പേടി കാരണം കാട് തെളിക്കാനാകുന്നില്ല. കശുവണ്ടി പെറുക്കലും നടക്കില്ല. ഇതിനിടെ കടുവയും ഫാമിലെത്തി. ഇനി ഞങ്ങളെങ്ങിനെ ഇവിടെ കഴിയും? ആറളം ഫാം ആദിവാസി മേഖലയിൽനിന്നുയരുന്ന ചോദ്യത്തിനും ആശങ്കക്കും അധികൃതർ അടിയന്തര പരിഹാരം കാണണം.