അടൂർ > എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ ജില്ലയിൽ താമരക്കുളം വില്ലേജിൽ, വേടരപ്ലാവ് പോസ്റ്റ് ഓഫീസ് പരിധിയിൽ ഇടവന തെക്ക് പുത്തൻവീട്ടിൽ ഷിനുമോനെയാണ് ( 31 ) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച രാവിലെയാണ് പരാതിക്ക് ആസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുമായി വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് കുട്ടിയെ അടിക്കുകയായിരുന്നു.
അടി കൊണ്ട് കുട്ടിയുടെ താടിയെല്ലിന് പൊട്ടലുണ്ട്. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്യുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്ഥിരം പ്രശ്നക്കാരനായ ഷിനുവിനെതിരെ പൊലീസ് വധശ്രമം, ഗാർഹിക പീഡന നിരോധന നിയമം, ജുവനയിൽ ജസ്റ്റിസ് ആക്റ്റ് തുടങ്ങിയ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അടൂർ പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് അറിയിച്ചു. സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സുദർശന, ജി ജോൺ , സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർ ദീപാ കുമാരി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്