സംസ്ഥാനത്തു നടപ്പാക്കാൻ ഉദ്ദേശിച്ച അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈൻ പദ്ധതി തത്കാലം നിർത്തിവച്ചു. കേന്ദ്രാനുമതി ലഭിച്ച ശേഷം മാത്രം സാമൂഹികാഘാത പഠനം അടക്കമുള്ള തുടർനടപടികളുമായി മുന്നോട്ടുപോയാൽ മതിയെന്നാണു സർക്കാർ തലത്തിൽ സ്വീകരിച്ച നിലപാട്.
സിൽവ ലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള സർവേ ജോലിക്കായി നിയോഗിച്ച 205 ജീവനക്കാരെ റവന്യൂ വകുപ്പിലേക്കു മടക്കി അയയ്ക്കണമെന്ന ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. സിൽവർ ലൈൻ പദ്ധതിയിൽനിന്നു മടങ്ങിയെത്തുന്ന ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള റവന്യു വകുപ്പിന്റെ പദ്ധതികൾക്കായി നിയോഗിക്കും. കൂടാതെ, ഇപ്പോൾ നടന്നു വരുന്ന ഡിജിറ്റൽ റീ സർവേ അടക്കമുള്ള കാര്യങ്ങൾക്കായും നിയോഗിക്കും.
സേവനം തേടിയ മറ്റു വകുപ്പുകൾക്കും ആവശ്യമായ ജീവനക്കാരെ വിട്ടുനൽകും. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പ് വൈകാതെ ഉത്തരവിറക്കും.സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനായി സംസ്ഥാനം കേന്ദ്രത്തോട് വിവിധ വിഷയങ്ങളിൽ അനുമതി തേടിയെങ്കിലും മറുപടി ലഭിച്ചില്ല. റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട തുടർ അനുമതികളും ഇനിയും ലഭിക്കേണ്ടതുണ്ട്. സിൽവർ ലൈനിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള മഞ്ഞക്കല്ല് സ്ഥാപിക്കുന്ന നടപടികൾ ചരിത്രത്തിൽ ഇല്ലാത്ത വിധമുള്ള പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്.
ഇതേത്തുടർന്നാണു കേന്ദ്രാനുമതിക്കു ശേഷം മുന്നോട്ടു പോയാൽ മതിയെന്ന രാഷ്ട്രീയ തീരുമാനമെടുത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ദയനീയ പരാജയത്തിനു ശേഷം കഴിഞ്ഞ ആറു മാസമായി പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവച്ചിരുക്കുകയായിരുന്നു.