സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ‘കണക്കും ആസൂത്രണവും’ ശരിയാക്കാൻ ചട്ടങ്ങളും നിയമഭേദഗതിയും ഡേറ്റാബേസും തയാറാക്കുന്നത് ഉൾപ്പെടെ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ സർക്കാർ വിദഗ്ധസമിതി രൂപീകരിച്ചു. നിയമസഭയുടെ ലോക്കൽ ഫണ്ട്സ് ഓഡിറ്റ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണു സമിതിയുടെ രൂപീകരണം.
തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ സമിതിയിൽ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ കൺവീനറും അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്), സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർ എന്നിവർ ജോയിന്റ് കൺവീനർമാരും ആണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച സമാഹൃത ഓഡിറ്റ് റിപ്പോർട്ടിലെ വിവിധ പരാമർശങ്ങളെക്കുറിച്ചു സംസ്ഥാന ഓഡിറ്റ് ഡയറക്ടറോടു സഭാസമിതി വിശദീകരണം തേടിയിരുന്നു.
ഓഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൃത്യവും സമയബന്ധിതവുമായി തിരുത്തൽ നടപടികൾ നടത്താതിരിക്കുക, മറുപടി വൈകുക, പദ്ധതി ആസൂത്രണം വൈകുന്നത് തുടങ്ങിയവയിലാണു വിശദീകരണം ചോദിച്ചത്.