ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ മികച്ച ഒരുക്കങ്ങളാണ് നടത്തിയതെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പത്തനംതിട്ട ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിലേയും റസ്റ്റോറന്റുകളിലേയും ഉത്പന്നങ്ങളുടെ വില നിശ്ചയിച്ചു. അതത് സ്ഥാപനങ്ങളിൽ അത് പ്രദർശിപ്പിക്കും. ജ്യൂസ്, ബേക്കറി ഉത്പന്നങ്ങളടക്കം 40 ഇനം ഭക്ഷ്യ വസ്തുക്കളുടെ വില നിശ്ചയിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, പമ്പയ്ക്ക് പുറത്തുള്ള പ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ഇത്തവണ വില നിശ്ചയിച്ചത്.
പത്തനംതിട്ട ജില്ലയുടെ മാതൃകയിൽ ഇടുക്കി, കോട്ടയം ജില്ലകൾ സാധനങ്ങളുടെ വില കൃത്യമായി നിശ്ചയിച്ച് മാധ്യമങ്ങളിലൂടെയും റസ്റ്റോറന്റുകളിലും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലും ബോർഡുകൾ സ്ഥാപിച്ച് തീർഥാടകരിൽ അവബോധം സൃഷ്ടിക്കും. മലയാളത്തിനു പുറമെ തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും ഇത്തരം ബോഡുകൾ പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ജില്ലകളിലും രൂപം നൽകിയ സ്‌ക്വാഡുകളുടെ പ്രവർത്തനം മികച്ച രീതിയിൽ നടത്തും. കൃത്യമായ ഇടവേളകളിൽ കർശനമായ പരിശോധനകൾ നടത്തും. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും സ്‌ക്വാഡിൽ അംഗങ്ങളായിരിക്കും. പത്തനംതിട്ടയിലെത്തുന്ന അയ്യപ്പന്മാർക്ക് ഭക്ഷണം സംബന്ധിച്ച പരാതികളുണ്ടെങ്കിൽ അത് അറിയിക്കുന്നതിനായി ഡ്യൂട്ടി മജിസ്ട്രേറ്റിന് ഒപ്പം ഒരു ഉദ്യോഗസ്ഥനെ കൂടി നിയോഗിക്കും. പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറുടെ ഉത്തരവാദിത്വത്തിലായിരിക്കും ഈ ഉദ്യോഗസ്ഥന് ചുമതല നൽകുക.
കോന്നിയിലും റാന്നിയിലും സുഭിക്ഷ ഹോട്ടലുകളുടെ പ്രവർത്തനമുണ്ട്. ഇവ ശക്തിപ്പെടുത്തും. കൊല്ലം ജില്ലയിലെ പുനലൂർ ഇടത്താവളത്തിലെ സുഭിക്ഷ ഹോട്ടൽ തീർഥാടന ദിവസത്തോട് അനുബന്ധിച്ച് തുറന്ന് കൊടുക്കും. കുമളിയിൽ തീർഥാടകർ എത്തുന്ന കേരളത്തിലേക്കുള്ള എൻട്രി പോയിന്റിൽ തഹസിൽദാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യമുണ്ടാകും.
മന്ത്രി ജി ആർ അനിൽ ഓൺലൈനായി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ കോട്ടയം കലക്ടർ ഉൾപ്പെടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരും ജില്ല – താലൂക്ക് സപ്ലൈ ഓഫീസർമാരും പങ്കെടുത്തു.