മട്ടന്നൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസാണ് കണ്ണൂർ-ജിദ്ദ സെക്ടറിൽ ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നത്. ഇന്നലെ രാവിലെ പത്തിനാണ് 172 യാത്രക്കാരുമായി ആദ്യവിമാനം പുറപ്പെട്ടത്. യാത്രക്കാരിൽ 120 ഓളം പേർ ഉംറ തീർഥാടകരായിരുന്നു. വിമാനത്താവളത്തിൽ ഇവർക്കായി പ്രാർത്ഥനാ മുറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.10 ഓടെയാണ് ജിദ്ദയിൽനിന്ന് തിരികെയുള്ള വിമാനം കണ്ണൂരിലെത്തിയത്. ജലാഭിവാദ്യം നൽകിയാണ് വിമാനത്തെ കിയാൽ അധികൃതർ വരവേറ്റത്. മുന്പ് രണ്ടുതവണ ജിദ്ദ സർവീസിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്ന് ജിദ്ദ സർവീസിന് ലഭിച്ചത്. ഒരുമാസത്തേക്കുള്ള ടിക്കറ്റുകളെല്ലാം ബുക്കിംഗായി. യാത്രക്കാർ കൂടുതലുണ്ടെങ്കിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യതയുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം വേണമെന്ന ആവശ്യത്തിനും ജിദ്ദയിലേക്ക് സർവീസുള്ളത് സഹായകമാകും. കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള 11-ാമത്തെ രാജ്യാന്തര സർവീസാണിത്.