നഷ്ടത്തിലായ ക്ഷീര കർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർധന. സർക്കാർ സ്ഥാപനങ്ങളായ മിൽമ, കേരള ഫീഡ്സ് എന്നിവ 50 കിലോയുടെ ചാക്കൊന്നിന് 200 രൂപ വരെയാണു കാലിത്തീറ്റയുടെ വില വർധിപ്പിച്ചത്.
കിലോയ്ക്ക് മൂന്നു രൂപ മുതൽ നാലു രൂപ വരെയാണു വില വർധന പ്രാബല്യത്തിലായത്. അടുത്ത ഏപ്രിൽ വരെ സർക്കാർ സ്ഥാപനങ്ങൾ കാലിത്തീറ്റയുടെ വില വർധിപ്പിക്കില്ലെന്ന ഉറപ്പു ലംഘിച്ചാണു സർക്കാർ നടപടി. ഉന്നതതല യോഗത്തിൽ കാലിത്തീറ്റയുടെ വില ഏപ്രിൽ വരെ വർധിപ്പിക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു. മന്ത്രി ജെ. ചിഞ്ചുറാണിയും കാലിത്തീറ്റയുടെ വില കൂട്ടില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് വില വർധന.
കാലിത്തീറ്റയുടെ വില കേരള ഫീഡ്സിന്റെ മിടുക്കി 50കിലോ പാക്കറ്റിന് 1245 രൂപയിൽ നിന്ന് 1395 രൂപയായും കേരള ഫീഡ്സിന്റെ എലൈറ്റിന് 1315 രൂപയിൽ നിന്ന് 1495 രൂപയായും ഉയർന്നു. മിൽമ റിച്ചിന് 1240ൽ നിന്ന് 1400 രൂപയായും മിൽമ ഗോൾഡിന് 1370 ൽ നിന്ന് 1550 രൂപയായുമാണ് ഉയർത്തിയത്.
ക്ഷീര കർഷകർക്ക് പാൽ ലീറ്റർ ഒന്നിന് അഞ്ചു രൂപ വീതം ഇൻസെന്റീവ് നൽകുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായില്ല. ഇപ്പോൾ, പാൽ ലിറ്ററിന 35- 38 രൂപ മാത്രമാണ് ക്ഷീര കർഷകർക്ക് സൊസൈറ്റികൾ നൽകുന്നത്.
എന്നാൽ, പാൽ ഉത്പാദനച്ചെലവ് ലീറ്റിന് 45- 50 രൂപയോളമായതായി ക്ഷീരകർഷകരും പറയുന്നു. പാൽ വില അടുത്തകാലത്തൊന്നും വർധിപ്പിച്ചിരുന്നില്ല. എന്നാൽ ചായയുടെ വില ഏതാനും മാസങ്ങൾക്കു മുൻപു തന്നെ ഹോട്ടലുടമകളും തട്ടുകടക്കാരും ഉയർത്തിയിരുന്നു.