കണ്ണൂർ: കരുവഞ്ചാൽ ആലക്കോട് നെല്ലിക്കുന്നിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റ മകനും മരിച്ചു. ആലക്കോട് നെല്ലിക്കുന്ന് താരാമംഗലം വിൻസ് (18) ആണ് മരിച്ചത്. വിൻസിന്റെ പിതാവ് മാത്തുക്കുട്ടി (55) അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഇന്നു രാവിലെ 10.20 ഓടെയായിരുന്നു അപകടം. പുറത്തേക്ക് പോകാനായി വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കിണറ്റിന്റെ ആൾമറ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.
മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായ മാർ അലക്സ് താരമംഗലത്തിന്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി. ഓടിക്കൂടിയ സമീപവാസികളും ആലക്കോട് പോലീസും ചേർന്നാണ് കിണറ്റിൽ വീണ കാറിൽ അകപ്പെട്ടവരെ പുറത്തെടുത്തത്.
മാത്തുക്കുട്ടിയെ വേഗത്തിൽ പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും മകൻ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരേതരായ ലൂക്കോസ് (കുര്യാച്ചൻ ചേട്ടൻ)-അന്നക്കുട്ടി ദന്പതികളുടെ മകനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റു മക്കൾ: ആൻസ്, ലിസ്, ജിസ്. സഹോദരൻ: ജോയി.