‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ‘എൻ്റെ ഭൂമി’ പദ്ധതി നവംബർ ഒന്നു മുതൽ ആരംഭിക്കും. ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനം പൂർണ്ണമായും അളക്കുന്ന ‘എൻ്റെ ഭൂമി’ എന്ന പദ്ധതിയ്ക്ക് ഈ വർഷത്തെ കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളം പൂർണ്ണമായും നാലുവർഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയിൽ ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനം നവംബർ ഒന്നിനു മുഖ്യമന്ത്രി നിർവ്വഹിക്കും.
സംസ്ഥാനത്ത് റീസർവെ നടപടികൾ 1966-ൽ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് ‘എൻ്റെ ഭൂമി’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനീഷിയേറ്റീവിൽ നിന്നും അനുവദിച്ചിട്ടുണ്ട്.
നാലു വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിലേയ്ക്ക് വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സർവെയർമാരും 3200 ഹെൽപ്പർമാരും ഉൾപ്പെടെ 4700 പേരെ കരാറടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കും. പദ്ധതിയുടെ വിജയത്തിനായി ജനങ്ങളുടെ പൂർണ്ണ സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.