ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തൻ ശിബിരത്തിലാണ് എല്ലാ സംസ്ഥാനത്തെയും പൊലീസ് സേനകൾക്ക് ഒരേ യൂണിഫോം എന്ന നിർദേശം മോദി മുന്നോട്ടുവച്ചത്. ഒരു രാജ്യം ഒരു റേഷൻ കാർഡ്, ഒരു രാജ്യം ഒരു മൊബിലിറ്റി കാർഡ്, ഒരു രാജ്യം ഒരു ഗ്രിഡ് മാതൃകയിൽ ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം എന്നത് ആലോചിക്കാവുന്നതാണെന്ന്- മോദി പറഞ്ഞു.
രാജ്യത്തിനാകെ ഏകീകൃത ക്രമസമാധാന നയമെന്ന നിർദേശം ആഭ്യന്തര മന്ത്രി അമിത് ഷായും മുന്നോട്ടുവച്ചിരുന്നു. ‘ഒരു രാജ്യം ഒരു സംസ്‌കാരം, ഒരു ഭാഷ’ തുടങ്ങിയ സംഘപരിവാർ അജൻഡയുടെ തുടർച്ചയായാണ് ഏകീകൃത ക്രമസമാധാന നയം, ഏകീകൃത പൊലീസ് യൂണിഫോം നിർദേശം കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നതെന്ന വിമർശം ശക്തമായി. ഒരു രാജ്യം ഒരു ഭാഷയെന്ന അജൻഡയിലൂന്നി രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കം വിവാദമായതിനു പിന്നാലെയാണ് പുതിയ നിർദേശം.
എല്ലാ സംസ്ഥാനത്തിലും പൊലീസിന് ഒരേ യൂണിഫോം ആയാൽ നിയമപാലനത്തിന് പൊതുസ്വത്വം കൈവരുമെന്നും ജനങ്ങൾക്ക് രാജ്യത്ത് എവിടെയും പൊലീസുകാരെ തിരിച്ചറിയാനാകുമെന്നും മോദി ചിന്തൻ ശിബിരത്തിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് പൊലീസ് യൂണിഫോമിൽ അവരുടേതായ നമ്പരോ ചിഹ്നമോ ഉപയോഗിക്കാം, മോദി പറഞ്ഞു.
പേനയെടുക്കുന്ന നക്‌സലുകളെ പിഴുതെറിയണം
തോക്കെടുക്കുന്ന നക്‌സലുകളെ മാത്രമല്ല, പേനയെടുക്കുന്ന നക്‌സലുകളെയും വേരോടെ പിഴുതെറിയണമെന്നും മോദി പറഞ്ഞു. ഇത്തരം ശക്തികൾ അവരുടെ ബൗദ്ധികയിടം വർധിപ്പിക്കുകയാണ്. ഇവരെ വളരാൻ അനുവദിക്കരുത്. അവർക്ക് അന്തർദേശീയതലത്തിൽ സഹായം ലഭിക്കുന്നു. അന്തർസംസ്ഥാന, അന്തർദേശീയ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. ഇത് തടുക്കുന്നതിന് സംസ്ഥാന ഏജൻസികൾ തമ്മിലും കേന്ദ്ര–- സംസ്ഥാന ഏജൻസികൾ തമ്മിലും സഹകരണം ശക്തിപ്പെടുത്തണം. –- മോദി പറഞ്ഞു.