അട്ടപ്പാടി മധു വധക്കേസിൽ മജിസ്റ്റീരിയൽ റിപ്പോർട്ട് ഹാജരാക്കണമെന്നും അതു തയാറാക്കിയ ജഡ്ജിയെയും സബ് കളക്ടറെയും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹർജിയിൽ കോടതി ശനിയാഴ്ച വിധി പറയും.
സംസ്ഥാനത്ത് മജിസ്റ്റീരിയൽ അന്വേഷണം നടത്തിയയാളെ വിസ്തരിക്കണമെന്ന് ആവശ്യം ഉയരുന്നത് അപൂർവമാണ്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ ആവശ്യം. പ്രതിഭാഗത്തിന് എതിർപ്പുണ്ടങ്കിൽ ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്, എക്സിക്യൂട്ടീവ് മജിസ്ട്രേട്ടായ ഒറ്റപ്പാലം ആർഡിഒ എന്നിവർ വെവ്വേറെ തയാറാക്കിയ രണ്ട് റിപ്പോർട്ടുകൾക്കും തെളിവ് മൂല്യം ഇല്ലെന്നിരിക്കെ ഇത് ഹാജരാക്കി കോടതിയുടെ സമയം കളയുന്നത് എന്തിനാണെന്നാണ് പ്രതിഭാഗം വാദിച്ചത്.
എന്നാൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടാകുമെന്നാണ് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ നിരീക്ഷണം.;