കണ്ണൂർ: ജലജീവന്‍ മിഷന് പദ്ധതിയുടെ പ്രവൃത്തി നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജലജീവന്‍ മിഷന് ജില്ലാതല അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വകുപ്പുതലത്തിൽ പ്രവൃത്തി പരിശോധിച്ച് വര്‍ക്ക് ചാര്‍ട്ട് തയാറാക്കണം. വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരേ നടപടി ശക്തമാക്കണം. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച് ഭൂമിയുടെ ഫെയര്‍ വിപണി മൂല്യത്തോടൊപ്പം വിപണിമൂല്യം കൂടി പരിഗണിച്ചു വില നിശ്ചയിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടര്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത അഥോറിറ്റി, പൊതുമരാമത്ത്, കെഎസ്ടിപി ഉള്‍പ്പെടെയുള്ള റോഡുകളിലൂടെ കണക്ഷൻ നൽകേണ്ട വിഷയങ്ങളിൽ 13 എണ്ണത്തില്‍ അഞ്ചെണ്ണത്തിന് അനുമതി നല്കി. ബാക്കിയുള്ള എട്ട് പ്രവൃത്തികൾ സര്‍ക്കാര്‍തലത്തില്‍ പരിശോധിക്കും.
റെയില്‍വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇത്തരത്തില്‍ പരിശോധിക്കും. കുടിവെള്ളപ്രശ്നം നാട്ടിലെ ഏറ്റവും വലിയ പൊതുപ്രശ്നമെന്ന രീതിയില്‍ പഞ്ചായത്തുകളും ഉദ്യോഗസ്ഥരും ഇടപെടണമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തിയാക്കിയ പഞ്ചായത്തുകള്‍ നിലവിലെ അപേക്ഷകള്‍ സമ്പൂര്‍ണമായും ഏറ്റെടുത്തശേഷം മാത്രമേ പുതിയ കണക്ഷനുകള്‍ പരിഗണിക്കേണ്ടതുള്ളൂ.
ജലവിതരണ പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തും. ചിലയിടങ്ങളില്‍ വെള്ളം ഉപയോഗിക്കാതെയും വലിയ തുക ബില്‍ വരുന്നതും പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
യോഗത്തില്‍ എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്, കെ.വി. സുമേഷ്, ടി.ഐ. മധുസൂദനന്, എം. വിജിന്, കെ.പി. മോഹനന്, സണ്ണി ജോസഫ്, കേരള വാട്ടര്‍ അഥോറിറ്റി എംഡി വെങ്കിടേശപതി, ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, ജില്ലാ ഡവലപ്മെന്റ് കമ്മീഷണര്‍ ഡി.ആര്. മേഘശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു