സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ജനകീയമാക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് ‘ഒരുമയോടെ ഒരുമനസായി’ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാന്പയിന് തുടക്കം കുറിക്കും.
കുട്ടികൾക്ക് ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമായി നൽകുന്നതിന് രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ, അനധ്യാപകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൂർവവിദ്യാർഥികൾ, സുമനസുകൾ മുതലായവരുടെ സഹകരണം തേടുന്നതിനും, അങ്ങനെ കൂട്ടായ്മയും ഐക്യവും വർധിപ്പിക്കാനുള്ള സന്ദർഭമാക്കാനുമാണ് കാന്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ജന്മദിനംപോലുള്ള സാഹചര്യങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിഭവങ്ങൾ നൽകി പദ്ധതിയുടെ ജനകീയത വർധിപ്പിക്കാനുമുള്ള അവസരമൊരുക്കും.
ഇതോടൊപ്പം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്ക് പ്രഭാതഭക്ഷണംകൂടി നൽകാനും പദ്ധതി ലക്ഷ്യംവയ്ക്കുന്നു. ജൂണ്, ജൂലൈ മാസങ്ങളിലെ ഉച്ചക്കഞ്ഞി തുക നൽകിയെങ്കിലും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേത് ഇനിയും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. നിലവിൽ പ്രഥമാധ്യപകർ കടം വാങ്ങിയും സ്വന്തം പോക്കറ്റിൽനിന്നും എടുത്തുമാണ് മുടക്കം കൂടാതെ ഉച്ചക്കഞ്ഞി വിതരണം നടത്തിവരുന്നത്.
150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് ദിനംപ്രതി എട്ടുരൂപയും 150 മുതൽ 500 വരെ ഏഴുരൂപയും 500 നുമുകളിൽ ആറുരൂപയുമാണ് നൽകുന്നത്. ആഴ്ചയിൽ രണ്ടുദിവസം 150 മില്ലിലിറ്റർ പാൽ, ഒരുദിവസം മുട്ട, ചോറിനൊപ്പം രണ്ടുകൂട്ടം കറി, സാന്പാർ എന്നിവ നൽകണമെന്നാണ് വ്യവസ്ഥ.
ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർ നിരന്തരം സ്കൂളുകളിൽ കയറിയിറങ്ങി പരിശോധനയും നടത്തുന്നുണ്ട്. എന്നാൽ, ഉച്ചക്കഞ്ഞി വിതരണത്തിനു ചെലവഴിക്കുന്ന പണം മാത്രം നൽകാത്ത സാഹചര്യമാണുള്ളത്. ആഹാരം തയാറാക്കുന്ന തൊഴിലാളിക്കു വേതനവും നാളുകളായി മുടങ്ങിയിരിക്കുകയാണ്.
ഉച്ചക്കഞ്ഞി വിതരണത്തിന് സപ്ലൈക്കോയിൽനിന്ന് അരിമാത്രം സൗജന്യമായി ലഭിക്കും. ഇവ സ്കൂളിലെത്തിക്കുന്നതിനുള്ള വണ്ടിക്കൂലി, കയറ്റിറക്ക് കൂലി എന്നിവയും അധ്യാപകർ സ്വന്തം പോക്കറ്റിൽനിന്നും എടുക്കേണ്ട സ്ഥിതിയാണ്. പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ കടം പറഞ്ഞാണ് സാധാരണ വാങ്ങുന്നത്.
സർക്കാരിൽനിന്നും ലഭിക്കുന്ന മുറയ്ക്ക് നൽകുകയാണ് രീതി. എന്നാൽ, രണ്ടുമാസമായിട്ടും പണം ലഭിക്കാതെ വന്നതോടെ വൻ കുടിശിക താങ്ങാൻ ഗ്രാമങ്ങളിലുള്ള വ്യാപാരികൾക്കും കഴിയുന്നില്ല. അതിനാൽ കടം നൽകാൻ ഇവരും തായറാകുന്നില്ല. ഇത്തരം കാര്യങ്ങൾ ഉച്ചക്കഞ്ഞി വിതരണത്തിൽ വെല്ലുവിളിയാകുന്പോഴാണ് സർക്കാർ പദ്ധതി കൂടുതൽ ജനകീയമാക്കാനുള്ള ശ്രമവുമായി രംഗത്തെത്തിയിരിക്കുന്നത്.