കണിച്ചാർ: കുരങ്ങുശല്യം മൂലം ആത്മഹത്യാഭീഷണി മുഴക്കിയ സ്റ്റാൻലിയുടെ പ്രശ്നത്തിൽ ജില്ലാ കളക്ടറുടെ ഇടപെടൽ. വനംവകുപ്പ് കൈയേറിയ സ്റ്റാൻലിയുടെ ഭൂമി അടുത്ത മാസം 15ന് മുമ്പ് അളന്നുതിരിച്ചുനൽകണമെന്ന് കളക്ടർ നിർദേശിച്ചു.
കുരങ്ങ് ഉണ്ടാക്കിയ നാശനഷ്ടം പഞ്ചായത്ത് ഓവർസിയർ വിലയിരുത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്താൽ നഷ്ടപരിഹാരം ഉടൻ നൽകും. ഭൂമി കൈയേറിയ സംഭവത്തിൽ തഹസിൽദാർ വില്ലേജിലെത്തി രേഖകൾ പരിശോധിക്കും. കുരങ്ങിനെ പിടിക്കാൻ കൂടും സ്ഥാപിക്കും.
കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ ഡിഎഫ്ഒ പി.കാർത്തിക്, പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വാർഡ് മെംബർ ജിമ്മി ഏബ്രഹാം, ഡപ്യൂട്ടി കൺവീനർ വി. രാജീവൻ, പരാതിക്കാരൻ സ്റ്റാൻലി ജോസഫ് എന്നിവർ പങ്കെടുത്തു.
അതേസമയം, സ്റ്റാൻലിയുടെ വീടിനുള്ളിൽ കുരങ്ങ് കയറാത്ത രീതിയിൽ ഇരുമ്പ് നെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി വനംവകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായി.