സഹകരണ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്തവർ മരിച്ചാൽ വായ്പയുടെ തിരിച്ചടവിൽ 3 ലക്ഷം രൂപയുടെ ഇളവു നൽകും. നേരത്തേ രണ്ടു ലക്ഷം രൂപയായിരുന്നു. സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ചട്ടം ഭേദഗതി ചെയ്താണ് ഇളവുകൾ വർധിപ്പിച്ചത്. വായ്പ എടുത്ത അംഗം വായ്പക്കാലാവധിയിലോ കാലാവധി കഴിഞ്ഞ് 6 മാസത്തിനുള്ളിലോ മരിക്കുകയാണെങ്കിൽ അന്നേ ദിവസം ബാക്കി നിൽക്കുന്ന വായ്പയുടെ മുതൽ അല്ലെങ്കിൽ 3 ലക്ഷം രൂപ എന്നതിൽ ഏതാണോ കുറവ് ആ തുക ഫണ്ടിൽ നിന്നു നൽകും. ഒരാൾ വിവിധ വായ്പ എടുത്തിട്ടുണ്ടെങ്കിൽ പരമാവധി 6 ലക്ഷം രൂപയേ റിസ്ക് ഫണ്ടിൽ നിന്ന് അനുവദിക്കുകയുള്ളൂ. കൂട്ടായ വായ്പയാണെങ്കിൽ അതിൽ ഒരാൾ മരിച്ചാൽ മരണ തീയതിയിൽ ബാക്കി നിൽക്കുന്ന തുകയ്ക്ക് ആനുപാതികമായ തുക ഫണ്ടിൽ നിന്നു നൽകാം.
വായ്പ എടുക്കുന്നവർക്കു വായ്പക്കാലാവധിക്കുള്ളിൽ മാരകമായ രോഗം ബാധിക്കുകയും അടച്ചു തീർക്കാൻ സാധിക്കാതെ വരികയും ചെയ്താൽ മുതലിൽ പരമാവധി 1.25 ലക്ഷം രൂപയുടെ ഇളവു ലഭിക്കും. ഇപ്രകാരം ധനസഹായം ലഭിച്ചയാൾ മരിച്ചാൽ രോഗകാലത്തു ലഭിച്ച ഇളവ് കഴിഞ്ഞുള്ള തുകയേ പിന്നീടു വായ്പയുടെ ഇളവായി ലഭിക്കൂ.വായ്പ എടുക്കുന്നവരിൽ നിന്ന് 0.7% എന്ന നിരക്കിൽ കുറഞ്ഞതു 100 രൂപ മുതൽ പരമാവധി 2000 രൂപവരെ സ്വരൂപിച്ച് റിസ്ക് ഫണ്ടിലേക്കു സഹകരണ സ്ഥാപനങ്ങൾ നൽകണം. ഈ തുക ഉപയോഗിച്ചാണ്, വായ്പക്കാർ മരിച്ചാലും രോഗബാധിതരായാലും ഇളവുകൾ നൽകുന്നത്.