കണ്ണൂർ: ഡിജിറ്റൽ റീസർവേ പ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ജില്ലയിൽ സർവേ സഭകളുടെ ആദ്യഘട്ടം ഇന്നു മുതൽ 30 വരെ നടക്കും. ജില്ലയിലെ 14 വില്ലേജുകളിലാണ് ആദ്യഘട്ട സർവേ സഭകൾ നടക്കുക. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ നടത്തുന്നത്.
തദ്ദേശ സ്വയം ഭരണവകുപ്പിന്റെ സഹകരണത്തോടെയാണ് വാർഡ് തലത്തിൽ സർവേ സഭകൾ നടത്തുക. ആദ്യഘട്ടത്തിൽ കണ്ണൂർ-ഒന്ന്, കണ്ണൂർ-രണ്ട്, പുഴാതി, പള്ളിക്കുന്ന്, എളയാവൂർ, തലശേരി, ചാവശേരി, കോട്ടയം, വളപട്ടണം, അഴീക്കോട് നോർത്ത്, ആറളം, വിളമന, കണിച്ചാർ എന്നീ വില്ലേജ് പരിധികളിൽ സർവേ സഭകൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഓരോ ഗ്രാമപഞ്ചായത്തിലും പ്രസിഡന്റ്, വില്ലേജ് ഓഫീസർ, ഹെഡ് സർവേയർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സർവേ ഉദ്യോഗസ്ഥരായ രണ്ട് റിസോഴ്സ് പേഴ്സണുകൾ കൂടി ഉൾപ്പെട്ടതാണ് കമ്മിറ്റി. ഇവരുടെ നേതൃത്വത്തിൽ ജനങ്ങൾക്കുള്ള എല്ലാ സംശയങ്ങൾക്കും സർവേ സഭകളിൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകും.
ഉദ്യോഗസ്ഥർ എത്തുമ്പോൾ ആവശ്യമായ രേഖകൾ ഹാജരാക്കുക, അതിർത്തികൾ അടയാളപ്പെടുത്തിവയ്ക്കുക, അതിർത്തികൾ സർവേ നടത്താൻ പാകത്തിൽ ഭൂമി വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ഉടമകൾ ചെയ്യണം. ഉടമ സ്ഥലത്തില്ലെങ്കിൽ ഏറ്റവും അടുത്ത ഒരാളെ പ്രത്യേകം ചുമതലപ്പടുത്തി ഇക്കാര്യം സർവേ വകുപ്പിനെ അറിയിക്കണം. ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ഡിജിറ്റൽ സർവേ.
previous post