എല്ലാ ബസുകൾക്കും വേഗപ്പൂട്ട് നിർബന്ധമാണെന്ന ഗതാഗത മന്ത്രിയുടെ ഉത്തരവ് കെഎസ്ആർടിസിയും പാലിക്കുന്നുണ്ട്. പക്ഷേ സർവീസ് നടത്തുന്പോൾ അല്ല, ടെസ്റ്റിനു പോകുന്പോൾ മാത്രം. നിരത്തിലോടുന്ന ഒട്ടുമിക്ക ദീർഘദൂര കെഎസ്ആർടിസി ബസുകൾക്കും വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ല. വേഗപ്പൂട്ട് രേഖകളിൽ മാത്രം.
കേരളത്തിൽ സർവീസ് നടത്തുന്ന ബസുകൾ പരിശോധിച്ച് പിഴയിട്ടാൽ ഏറ്റവും കൂടുതൽ പിഴയടയ്ക്കേണ്ടി വരിക കെഎസ്ആർടിസി ബസുകളാകുമെന്ന് ജീവനക്കാർ തന്നെ സമ്മതിക്കുന്നു. തൃശൂർ ഡിപ്പോയിൽ 77 ബസുകളാണുള്ളത്. ഇവിടെ ആകെയുള്ളത് രണ്ട് വേഗപ്പൂട്ട് മാത്രം. അതും ഓടുന്ന ബസുകളിലല്ല, ടെസ്റ്റിന് പോകുന്പോൾ ഘടിപ്പിക്കാനുള്ളതാണിത്. ടെസ്റ്റ് വരുന്പോൾ വേഗപ്പൂട്ട് ഘടിപ്പിക്കും. കഴിയുന്പോൾ അഴിച്ചു വയ്ക്കും.
ചോദിച്ചാൽ എല്ലാ ബസുകൾക്കും വേഗപ്പൂട്ട് ഉണ്ടെന്നാണ് അധികാരികളും മോട്ടോർ വാഹന വകുപ്പും പറയുക. കാരണം ടെസ്റ്റിന് ചെല്ലുന്ന എല്ലാ ബസുകളിലും വേഗപ്പൂട്ട് ഉണ്ടാകാറുണ്ട്. ടെസ്റ്റ് കഴിയുന്പോൾ അത് അഴിച്ചുവയ്ക്കുന്നുണ്ടെന്ന കാര്യം മോട്ടോർ വാഹനവകുപ്പിന് അറിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ടെസ്റ്റ് കഴിഞ്ഞാൽ കെഎസ്ആർടിസി ബസുകൾ റോഡിൽ വച്ച് പരിശോധിക്കുക പതിവില്ല.
കേരളത്തിലെ ഒട്ടുമിക്ക ഡിപ്പോകളിലും ഇതാണ് സ്ഥിതി. വേഗപ്പൂട്ടു വച്ച് ബസോടിച്ചാൽ ഗതാഗതക്കുരുക്കും മറ്റും സ്ഥിരമായതിനാൽ സമയത്തിന് ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്നതാണ് വെല്ലുവിളിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.