ഇരിട്ടി: മലയോര മേഖലയിലെ നിർദ്ധന വൃക്ക രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇരിട്ടി അമല ഹോസ്പിറ്റലിൽ സാന്ത്വനം എന്ന പേരിൽ സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കം കുറിയ്ക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അമല ആശുപത്രിയും ശ്രീകണ്ഠാപുരം സമരിറ്റന്‍ പാലിയേറ്റീവ് സെന്ററും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ ഉദ്‌ഘാടനം ഒക്ള്‍ടോബര്‍ 1 ന് രാവിലെ 10 മണിക്ക് എംഎല്‍എ അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും. ശ്രീകണ്ഠാപുരം സമരിറ്റന്‍ പാലിയേറ്റീവ് സെന്റര്‍ ഡയറക്ടര്‍ ഫാ.ബിനു പൈംപിള്ളില്‍ അധ്യക്ഷത വഹിക്കും.
ശ്രീകണ്ഠാപുരത്ത് സി എസ് ടി വൈദികരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സമരിറ്റന്‍ പാലിയേറ്റീവ് സെന്റര്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ പാലിയേറ്റീവ് ചികിത്സാ രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന സ്ഥാപനമാണ്. ഇതിനു പുറമേ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സഹായകമായ വിവിധ തൊഴില്‍ സംരംഭങ്ങള്‍, ചികിത്സാസഹായങ്ങള്‍ മലയോര മേഖലയിലെ നിര്‍ധനരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായങ്ങള്‍ കിടപ്പ് രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്ള വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും നല്‍കിവരുന്നു. സമരിറ്റന്‍ പാലിയേറ്റീവ് സെന്റര്‍ സാമൂഹ്യ സേവന രംഗത്തെ നാലുവര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വാന്തനം’ എന്ന സൗജന്യ ഡയാലിസ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
2015 ലാണ് അമല ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ഒരു നെഫ്രോളജിസ്റ്റിന്റെ പൂര്‍ണ്ണമായ മേല്‍നോട്ടത്തില്‍ 15 മെഷീനുകളിലൂടെ പ്രതിമാസം ആയിരത്തിലധികം രോഗികള്‍ക്ക് ഇവിടെ ഡയാലിസിസ് നല്‍കിവരുന്നുണ്ട്.
അമല ഹോസ്പിറ്റലും സമരിറ്റന്‍ പാലിയേറ്റീവ് സെന്ററും ഒരുമിച്ച് ചേര്‍ന്ന് നടത്തപ്പെടുന്ന ഈ സ്വാന്തനം പദ്ധതി മലയോരമേഖലയിലെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് എന്നും ഒരു കൈത്താങ്ങാകുമെന്നും മറ്റൊരു ഹോസ്പിറ്റലിലും സൗജന്യം ലഭിക്കാത്ത നിര്‍ധനരായ രോഗികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അഡ്വ. മാത്യു കുന്നപ്പള്ളി, ഫാ.ബിനു പൈംപിള്ളില്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.