ഹർത്താലിൽ നിന്നും തടിരക്ഷപ്പെടുത്തി കെ. എസ്. ആർ. ടി.സി കണ്ണൂർ ഡിപ്പോ. സംസ്ഥാനത്ത് എഴുപതോളം ബസുകൾ ഹർത്താലിൽ അഴിഞ്ഞാടിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലെറിഞ്ഞും പെട്രോൾ ബോംബും തകർത്ത് ട്രാൻസ് പോർട്ട് കോർപറേഷന് അൻപതു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വരുത്തിയപ്പോഴാണ് കണ്ണൂർ ഡിപ്പോയുടെ തടിരക്ഷിക്കൽ.
ഹർത്താലിൽ കെ. എസ്. ആർ. ടി.സി ബസുകൾ നിരത്തിലിറക്കാൻ വകുപ്പ് തലത്തിൽ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും അപകടസാധ്യത മുൻകൂട്ടി കണ്ടുകൊണ്ടു കണ്ണൂർ ഡിപ്പോയിൽ നിന്നും ഹർത്താൽ ദിവസം സർവീസ് നടത്തിയില്ല. എന്നാൽ കൊട്ടരക്കരയിൽ നിന്നും കൊല്ലൂരിലേക്കുള്ള കെ.സ്വിഫ്റ്റ് ബസ് വളപട്ടണത്തു നിന്നും ഇരിട്ടി മണിക്കടവ് ബസ് മട്ടന്നൂർ ഉളിയിൽ നിന്നും അക്രമിക്കപ്പെട്ടിരുന്നു.
എഴുപതിനായിരം രൂപയുടെ നഷ്ടമാണ് ഇതുകാരണമുണ്ടായതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. നിറയെ യാത്രക്കാരുമായി കൊല്ലൂരിലേക്ക് പോയ കെ.സ്വിഫ്റ്റ് ബസാണ് കല്ലെറിഞ്ഞുതകർത്തത്. ബസിന്റെ സൈഡ് ഗ്ളാസുകൾ ഉൾപ്പെടെ തകർന്നു. പൊലിസ് അകമ്പടിയോടെ പോയ ബസാണ് അക്രമിക്കപ്പെട്ടത്. കണ്ണൂർ ഡിപ്പോയിൽ നിന്നും ഹർത്താൽ ദിവസം പുലർച്ചെ ഇരിട്ടി മണിക്കടവിലേക്ക് പോയ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് മട്ടന്നൂർ ഉളിയിൽ നിന്നും അക്രമിക്കപ്പെട്ടത്.
ഇതോടെയാണ് കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചത്. മറ്റു സബ് ഡിപ്പോകളിൽ നിന്നും കെ. എസ്. ആർ.ടി.സി സർവീസ് നിർത്തിവെച്ചതോടെ ട്രാൻസ്പോർട്ട് കോർപറേഷൻ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഹർത്താൽ ദിവസം സർവീസ് നടത്തിയ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കെ. എസ്. ആർ. ടി.സിബസുകൾ വ്യാപകമായി തകർക്കപ്പെട്ടു. കോർപറേഷന് അരക്കോടിയിലേറെ നഷ്ടം വരുത്തിയ ഹർത്താൽ അനുകൂലികളിൽ നിന്നും നഷ്ടം തിരിച്ചു പിടിക്കാനാണ് ഹൈക്കോടതി ഇടപെടലിലൂടെ കോർപറേഷൻ ശ്രമിക്കുന്നത്.