ജോലിഭാരവും വാക്സീന്റെ കുറവും ചൂണ്ടിക്കാട്ടി വെറ്ററിനറി ഡോക്ടർമാർ ഇടഞ്ഞുനിൽക്കുന്നതിനാൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയും (എബിസി) പ്രതിരോധ കുത്തിവയ്പ് പദ്ധതിയും (എംവിഡി) അവതാളത്തിലായി. വളർത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പു മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 30നു മുൻപ് പദ്ധതി പൂർത്തിയാക്കാനുള്ള തീരുമാനം നടപ്പായേക്കില്ല. പദ്ധതി നടത്തിപ്പ് സിപിഎമ്മിന്റെ ചുമതലയിലുള്ള തദ്ദേശഭരണ വകുപ്പിൽനിന്ന് സിപിഐ മന്ത്രിയുടെ കീഴിലുള്ള മൃഗസംരക്ഷണ വകുപ്പിലേക്കു മാറ്റിയെന്നും ഇതു ചോദ്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് പദ്ധതി അവതാളത്തിലാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.മൃഗസംരക്ഷണ ഓഫിസർമാരെ (വെറ്ററിനറി സർജൻമാർ) 2 പദ്ധതികളുടെയും നിർവഹണ ഉദ്യോഗസ്ഥരാക്കിയതിൽ വകുപ്പിൽത്തന്നെ അതൃപ്തിയുണ്ട്. കടുത്ത ആൾക്ഷാമത്തിനിടെ ഈ പദ്ധതിയുടെ ഭാരം കൂടി താങ്ങാൻ കഴിയില്ലെന്നാണു വെറ്ററിനറി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. തെരുവുനായ്ക്കളെ കുത്തിവയ്ക്കാൻ പോകുന്നവർ എടുക്കേണ്ട വാക്സീൻ ലഭിക്കാത്തതും പ്രശ്നമാണ്.
previous post