കായിക വിനോദത്തിലൂടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ പത്ത് കളിക്കളങ്ങൾ നവീകരിക്കുന്നു. കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയുടെ ആദ്യഘട്ടമായാണ് 10 നിയമസഭാ മണ്ഡലങ്ങളിലെ കളിക്കളങ്ങൾ സജ്ജമാക്കുന്നത്. ഗ്രാമതല സ്പോർട്സ്, ഫിറ്റ്നസ് പ്രവർത്തനങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
തളിപ്പറമ്പ് മണ്ഡലത്തിൽ പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പ് മൈതാനം, കല്യാശേരിയിലെ കുഞ്ഞിമംഗലം പഞ്ചായത്ത് മൈതാനം, പേരാവൂരിൽ ചാവശേരി എച്ച്‌എസ്‌എസ് മൈതാനം, മട്ടന്നൂരിൽ പടിയൂർ-–-കല്യാട് പഞ്ചായത്ത് മൈതാനം, എരഞ്ഞോളിയിലെ ഇ എം എസ് മിനി സ്റ്റേഡിയം, ഇരിക്കൂറിലെ പെരുമ്പള്ളി ഗവ. എൽ പി സ്‌കൂൾ മൈതാനം, അഴീക്കോട് വൻകുളത്ത് വയലിലെ പഞ്ചായത്ത് സ്റ്റേഡിയം, പെരിങ്ങോം–– വയക്കര പഞ്ചായത്തിലെ തവിടിശേരി ഹൈസ്‌കൂൾ മൈതാനം, കണ്ണൂർ മണ്ഡലത്തിലെ മാളികപ്പറമ്പ് മൈതാനം, ധർമടത്തെ പിണറായി മിനി സ്റ്റേഡിയം എന്നിവയാണ് നവീകരിക്കുക. ഓപ്പൺ ജിംനേഷ്യം, നടപ്പാത, ശുചിമുറികൾ, വസ്ത്രം മാറാനുള്ള മുറികൾ, കോഫി ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
ഓരോ മൈതാനത്തിനും ഒരു കോടി രൂപ വീതമാണ് ചെലവ്. സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ വീതം അനുവദിക്കും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതി നിർവഹണ ഏജൻസി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനിയർമാർ മൈതാനങ്ങൾ സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി.
അവർ തയ്യാറാക്കിയ റിപ്പോർട്ട് കായിക യുവജനകാര്യ ഡയറക്ടർ അധ്യക്ഷനായ സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം സർക്കാർ അംഗീകരിച്ചു. പ്രാദേശികമായ ആവശ്യം പരിഗണിച്ച് ഓരോ മൈതാനത്തും ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ബാഡ്മിന്റൺ എന്നിവയിൽ എതെങ്കിലുമൊരു കോർട്ട് ഒരുക്കും. പ്രവൃത്തി ആറ് മാസത്തിനകം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
കേരളത്തിൽ 104 മൈതാനങ്ങളാണ് ആദ്യഘട്ടത്തിൽ നവീകരിക്കാൻ പരിഗണനയിലുള്ളതെന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ ബി ടി വി കൃഷ്ണൻ അറിയിച്ചു.
previous post