മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽവിരുദ്ധ ഗ്രാമസഭ ചേരാൻ നിർദേശം. നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ‘ വലിച്ചെറിയൽ മുക്ത ജില്ല’ ക്യാമ്പയിന്റെ ആലോചനാ യോഗത്തിലാണ് നിർദേശം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി കർശനമാക്കണമെന്ന് ക്യാമ്പയിന്റെ പ്രസക്തി വിശദീകരിച്ച നവകേരളം കർമപദ്ധതി കോ -ഓർഡിനേറ്റർ ടി എൻ സീമ പറഞ്ഞു. നിയമത്തെക്കുറിച്ച് ബോധവാന്മാരല്ലാത്തവരെ ബോധവൽക്കരിക്കണം. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പുകളിലും ഹരിത പ്രോട്ടോക്കോൾ പാലിക്കണം. മാലിന്യം വലിച്ചെറിയുന്നത് തടയാൻ മുഴുവൻ വകുപ്പുകളും ഒരുമിച്ചുനിന്ന് പ്രവർത്തിക്കണമെന്നും സീമ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ എം പി രാജേഷ്, സബ് കലക്ടർ അനുകുമാരി, എഡിഎം കെ കെ ദിവാകരൻ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി, തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ എന്നിവർ സംസാരിച്ചു.