പാമ്പാടിയിൽ ശനിയാഴ്ച ഏഴു പേരെ കടിച്ച നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണു പേവിഷ ബാധ സ്ഥിരീകരിച്ചത്. ആക്രമണത്തിനുശേഷം നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.ശനിയാഴ്ച വൈകിട്ടു 3നു വെള്ളൂർ നൊങ്ങൽ ഭാഗത്താണു സംഭവം. പാറയ്ക്കൽ നിഷ സുനിൽ ( 43), കാലായിൽ രാജു ( 64), പതിനെട്ടിൽ സുമി വർഗീസ്, മകൻ ഐറിൻ(10), പാറയിൽ സെബിൻ (12) കൊച്ചുഴത്തിൽ രതീഷ് (37), പത്താഴക്കുഴി സ്വദേശി സനന്ദ് എന്നിവർക്കാണ് കടിയേറ്റത്. പാഞ്ഞുവന്ന നായ വീടിനുള്ളിൽനിന്നവരെ ഉൾപ്പെടെ കടിച്ചുകീറി. ഭയന്ന വീട്ടുകാർ പലരും അലമുറയിട്ടു ബഹളം കൂട്ടി. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചത്.
വീടിനുള്ളിലെ സോഫയിൽ ഉറങ്ങുകയായിരുന്നു സെബിൻ. കാലിൽ നായ കടിച്ചതോടെ സെബിൻ നിലവിളിച്ചു ബഹളം കൂട്ടി. നിഷ സുനിലിനെയും വീടിനുള്ളിൽ കയറിയാണ് നായ കടിച്ചത്. നടന്നു പോകുകയായിരുന്നു രാജു. സുമി വർഗീസ്, ഐറിൻ എന്നിവർ വഴിയിൽ നിൽക്കുന്നതിനിടെയാണു കടിയേറ്റത്. രതീഷും സുഹൃത്ത് സനന്ദുവും വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണു നായ ആക്രമിച്ചത്. പരുക്കേറ്റ ഏഴു പേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.