സംസ്ഥാനത്ത് തെരുവുനായകളുടെ എണ്ണം വർധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം കേരളത്തിൽ 21 പേർ പേവിഷബാധയേറ്റു മരിച്ചു. ഇതിൽ 15 പേർ വാക്സീൻ എടുത്തിരുന്നില്ല. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായയെ കൊന്ന് കെട്ടിത്തൂക്കരുത്. ഇത് അംഗീകരിക്കാനാകില്ല. ഇത്തരം കുറ്റകൃത്യങ്ങൾ പ്രശ്നത്തിനു പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാബിസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വളർത്തുനായകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. അപേക്ഷിച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം ലഭിക്കും. സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.