ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെയും മട്ടന്നൂർ നഗരസഭയിലെയും എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്ക് 786 കോടി രൂപയുടെ പ്രവൃത്തികൾ ജലവിഭവ വകുപ്പ് മൂന്നുവർഷത്തിനകം പൂർത്തിയാക്കും.ഓരോ നിയോജകമണ്ഡലത്തിലും ജല അഥോറിറ്റി മുഖേന നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ അവലോകനത്തിനായി സർക്കാർ നിർദ്ദേശപ്രകാരം ചേർന്ന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിച്ചത്.
മട്ടന്നൂർ, ഇരിട്ടി നഗരസഭകളുടെ കുടിവെള്ള വിതരണത്തിനായുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം 288 കോടി രൂപ ചെലവിൽ ഇരിട്ടി നഗരസഭയിൽ 190 കിലോമീറ്ററും മട്ടന്നൂർ നഗരസഭയിൽ 340 കിലോമീറ്ററും വിതരണശൃംഖല സ്ഥാപിക്കുന്നതുൾപ്പെടെയുള്ള രണ്ടാംഘട്ടത്തിന് 258 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024 നുള്ളിൽ ഈ പ്രവൃത്തികൾ പൂർത്തിയാക്കും. ഇരിട്ടി നഗരസഭയിലെ 1150 വീടുകളിൽ കണക്ഷൻ നൽകുന്നതിന് അമൃത പദ്ധതി പ്രകാരം 12.5 കോടി രൂപയും മട്ടന്നൂർ നഗരസഭയിൽ പതിമൂന്നായിരത്തി ഒരുനൂറ്റി രണ്ട് കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നതിന് 14.38 കോടി രൂപയും വിനിയോഗിക്കും. ഇത് മൂന്നാംഘട്ടത്തിൽ 2024- 2025 ൽ എല്ലാ വീടുകളിലും ഗാർഹിക കണക്ഷൻ നൽകി കമ്മീഷൻ ചെയ്യാൻ സാധിക്കും.
പായം, അയ്യൻകുന്ന്, ആറളം, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ ,കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള വിതരണം യാഥാർഥ്യമാക്കുന്നത്. ഇതിൽ പായം പഞ്ചായത്തിൽ 92.51 കോടി പ്രവൃത്തി ടെൻഡർ ചെയ്തു . പ്രധാന ടാങ്ക് സ്ഥാപിച്ച് മട്ടിണി, മട്ടിണിത്തട്ട് എന്നിവിടങ്ങളിലെ ടാങ്കുകളും വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കും. ഈ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പേരാവൂർ, മുഴക്കുന്ന്, ആറളം ,അയ്യൻകുന്ന്, മട്ടന്നൂർ നിയോജക മണ്ഡലത്തിലെ കോളയാട്, ചിറ്റാരിപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും പദ്ധതിയുടെ ഭാഗമായുള്ള ശൃംഖല ക്രമീകരിക്കുന്നതിനായി കിഎഫ്ബിയിൽ പെടുത്തി 71.2 കോടിയുടെ പദ്ധതി നടന്നുവരികയാണ്.
കല്ലേരിമല, വാരപ്പീടിക, എന്നിവിടങ്ങളിലും ടാങ്കുകൾ സ്ഥാപിക്കും. കേളകം, കണിച്ചാർ ,കൊട്ടിയൂർ എന്നീ പഞ്ചായത്തുകളിൽ നബാർഡ് സഹായത്തോടെയാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിൽ ജീവൻ മിഷനിൽപ്പെടുത്തി മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള 128.5 കോടി രൂപയുടെ പദ്ധതിക്കും അനുമതിയായി. പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ത്രിതല ഭരണ സംവിധാനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്ന് എംഎൽഎ പറഞ്ഞു.