കണ്ണൂർ: ബസുകളിൽ നടപ്പിലാക്കുന്ന ഏകീകൃത നന്പർ സംവിധാനത്തിന്റെ പേറ്റന്റ് ഇനി കണ്ണൂര്‍ സര്‍വകലാശാലയിലെ മാനേജ്മെന്റ് പഠനവിഭാഗം തലവന്‍ ഡോ. ഫൈസലിന് സ്വന്തം. 2011 -2013 ലെ കണ്ണൂർ സർവകലാശാല എംബിഎ ബാച്ചിന്റെയും പഠനവിഭാഗം തലവന്‍ ഡോ. ഫൈസലിന്റെയും നേതൃത്വത്തിലാണ് ബസുകളിൽ ഏകീകൃത നന്പർ സംവിധാനം നടപ്പിലാക്കിയത്. ഓരോ റൂട്ടിലേക്കുമുള്ള ബസിന്റെ ബോര്‍ഡ് വായിച്ച് വഴി തെറ്റാതെ യാത്രചെയ്യുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും ബസ് പുറപ്പെടാനൊരുങ്ങുമ്പോള്‍ സ്റ്റോപ്പില്‍ എത്തുന്നവര്‍ക്ക്. ഏതെങ്കിലും ബസില്‍ റൂട്ട് മാറി കയറി അബദ്ധം പറ്റിയിട്ടുള്ളവര്‍ ഒട്ടേറെയുണ്ടാകും. ഇതിനു പരിഹാരമായാണ് ഏകീകൃത നന്പർ സംവിധാനം നടപ്പിലാക്കിയത്. ഇതരസംസ്ഥാനക്കാർക്കും വിദേശികൾക്കും ഇതേറെ ഉപകാരപ്രദമാകും. ജില്ലയുടെ കോഡിനൊപ്പം ബസ് എവിടേക്കു പോകുന്നുവെന്നതിനെ അടിസ്ഥാനമാക്കി നമ്പര്‍ നല്‍കുന്നതാണ് ഏകീകൃത നന്പർ സംവിധാനം.
ബസുകള്‍ സ്ഥലപ്പേര് പ്രദര്‍ശിപ്പിക്കുന്നതിന് പകരം നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഉപകാരമാകും. നന്പർ സംവിധാനം പൂർണമായും നടപ്പിലാക്കിയാൽ സ്റ്റോപ്പിലേക്ക് പാഞ്ഞുവരുന്ന ബസിന്റെ ബോര്‍ഡ് കഷ്ടപ്പെട്ട് വായിച്ചുതീരുമ്പോഴേക്കും ബസ് കടന്നുപോകുന്ന ദുരവസ്ഥ ഇനിയുണ്ടാകില്ല. പ്രായാധിക്യമുള്ളവര്‍ക്കും ഇത് വളരെ ഉപകാരപ്പെടും. ഇതിനുപുറമെ ഓരോ ബസ് സ്റ്റേപ്പിലും ഏതൊക്കെ നമ്പര്‍ ബസുകള്‍ ഏതൊക്കെ റൂട്ടുകളില്‍ ഓടുന്നുവെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇതില്‍ നോക്കി കയറേണ്ട ബസിന്റെ നമ്പര്‍ കണ്ടുപിടിക്കുക എളുപ്പമാകും. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഏതാനും ഭാഗങ്ങളിൽ ബസുകളിൽ നന്പർ സംവിധാനം നടപ്പിലാക്കിയിരുന്നു.
previous post